മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്.
തിരുവനന്തപുരം: സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎസ്എസിന്‍റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അടുത്ത ആഴ്ച ഹിയറിംഗ് നടത്തുന്നത്. സസ്പെൻഷനെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വാക് പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും നവമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച സംഭവത്തിൽ കഴിഞ്ഞ നവംബറിലാണ് എൻ പ്രശാന്തിനെ സസ്പെന്‍റ് ചെയ്തത്. സംഭവത്തിൽ ചീഫ് സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് പ്രശാന്തിൻ്റെ മറുപടിയും വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയോട് തിരിച്ച് ചോദ്യങ്ങൾ ചോദിച്ച പ്രശാന്തിൻ്റെ നടപടി അസാധാരണമായിരുന്നു. പിന്നാലെ വീണ്ടും വിശദീകരണം തേടി നോട്ടീസ് നൽകിയെങ്കിലും അതിനും പ്രശാന്ത് മറുപടി നൽകിയില്ല. സസ്പെൻഷൻ പരിശോധിക്കാൻ ചേർന്ന റിവ്യു കമ്മിറ്റി പ്രശാന്തിന്‍റെ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് പരിശോധിച്ചാണ് പ്രശാന്തിനെ നേരിട്ട് ഹിയറിംഗിന് വിളിച്ച് വിശദീകരണം കേൾക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. അടുത്ത ആഴ്ച ഹിയറിംഗിന് ഹാജരാകാൻ ചീഫ് സെക്രട്ടറി എൻ പ്രശാന്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിങ്ങിൽ പ്രശാന്ത് എത്തുമോ എത്തിയാൽ എന്ത് പറയുമെന്നതാണ് പ്രധാനം. പ്രശാന്തിനൊപ്പം സസ്പെൻഡ് ചെയ്തിരുന്ന കെ ഗോപാലകൃഷ്ണൻെ തിരിച്ചെടുത്തിരുന്നു.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത്. നവംബര്‍ 11 നായിരുന്നു സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമായിരുന്നു സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ ഉണ്ടായിരുന്നത്. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു. ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി. ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം