പാതിവില തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് ലാലി വിൻസെൻ്റിനെ ചോദ്യം ചെയ്തു. ഗുജറാത്തിലെ എഐസിസി സമ്മേളനം പൂർത്തിയാകും മുൻപ് ലാലി കൊച്ചിയിലെത്തി
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്. തട്ടിപ്പില്‍ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ മറ്റ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന തരത്തിലാണ് ലാലി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെതെന്നാണ് സൂചന. ലാലിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ ആളുകളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിട്ടില്ലെന്നും തന്‍റെ ആവശ്യ പ്രകാരം അന്വേഷണ സംഘം തന്‍റെ മൊഴിയെടുക്കുകയായിരുന്നെന്നുമാണ് ലാലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എറണാകുളത്തു നിന്നുളള എഐസിസി അംഗമായ ലാലി വിന്‍സെന്‍റ് ഗുജറാത്തിലെ എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. എന്നാല്‍ മറ്റ് ചില തിരക്കുകള്‍ ഉളളതു കൊണ്ടാണ് എഐസിസി സമ്മേളനത്തിന് പോകാതിരുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിനു ശേഷമുളള ലാലിയുടെ പ്രതികരണം.