
തിരുവനന്തപുരം: നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബിയും വി ഡി സതീശനും അസ്വസ്ഥരാവുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചോദിച്ചു. എന്തിനാണ് ഈ നേതാക്കൾ പാക് ഭീകരരെ പിന്തുണക്കാൻ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണമെന്നും തിരുവനന്തപുരം സിറ്റി ജില്ലാ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കേന്ദ്രപദ്ധതികളുടെ പ്രയോജനം ഭാവഭേദമില്ലാതെ എല്ലാ ജനങ്ങൾക്കും നൽകുന്ന ഏക പാർട്ടി ബിജെപിയാണ്. എല്ലാവർക്കും വേണ്ടിയാണ് ബിജെപി സമൂഹത്തിൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതേറ്റെടുത്ത് ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നോട്ട് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ നാട്ടിൽ മാറ്റം കൊണ്ടുവരാൻ പരിശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ വികസിത കേരളം എന്നത് നമ്മുടെ ദൗത്യവും ലക്ഷ്യവുമായി കരുതണം. വികസനം, തൊഴിൽ അവസരങ്ങൾ, നിക്ഷേപങ്ങൾ ഒക്കെ ഈ നാട്ടിലേക്ക് എത്തിക്കാൻ ആർക്കാണ് സാധിക്കുക എന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ.
വാജ്പേയി സർക്കാർ ശക്തമായ സമ്പദ്ഘടനയായി മാറ്റിയ ഇന്ത്യയെ പത്തുവർഷത്തെ യുപിഎ ഭരണം തകർത്തു. എല്ലാ മേഖലയിലും അഴിമതി നിറഞ്ഞ യുപിഎ ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹം കഴിഞ്ഞ 11 വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഇതേ സമയം തന്നെയാണ് ഒൻപത് വർഷം കൊണ്ട് പിണറായി സർക്കാർ കേരളത്തിന്റെ വികസനത്തെ നശിപ്പിച്ചത്. നമ്മുടെ സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട ദശാബ്ദമാണ് കടന്നുപോകുന്നത്. അതിൽ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam