ഇസ്രായേലിലേക്കുള്ള പാർലമെന്ററി പ്രതിനിധി സംഘത്തിലെ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേൽ അധികൃതർ കസ്റ്റഡിയിലെടുക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത നടപടി അസ്വീകാര്യവും വിപരീതഫലം ഉളവാക്കുന്നതും ആശങ്കാജനകവുമാണെന്ന് ലാമി പ്രസ്താവനയിൽ പറഞ്ഞു.
ലണ്ടൻ: ഇസ്രായേലിലെത്തിയ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചതായി റിപ്പോർട്ട്. ഇസ്രായേൽ നടപടി അംഗീകരിക്കനാകില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെയാണ് ഇസ്രായേൽ തടഞ്ഞതും തിരിച്ചയച്ചതും. ഇസ്രായേലിലേക്കുള്ള പാർലമെന്ററി പ്രതിനിധി സംഘത്തിലെ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേൽ അധികൃതർ കസ്റ്റഡിയിലെടുക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത നടപടി അസ്വീകാര്യവും വിപരീതഫലം ഉളവാക്കുന്നതും ആശങ്കാജനകവുമാണെന്ന് ലാമി പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെ ഇത്തരത്തിൽ കൈകാര്യം ചെയ്യരുതെന്ന് ഇസ്രായേൽ സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എംപിമാർക്കും പിന്തുണ നൽകിയിട്ടുണ്ട്. വെടിനിർത്തലിനും രക്തച്ചൊരിച്ചിൽ തടയുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകളിലുമാണ് യുകെ സർക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, എന്നാൽ ഔദ്യോഗിക പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമാണെന്ന എംപിമാരുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചയച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലിലെ ഒരു ഔദ്യോഗിക സ്ഥാപനത്തിനും അത്തരമൊരു പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇസ്രായേൽ സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഇസ്രായേലിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംഭവത്തിൽ കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്ക് സർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തി.