എയർ കാനഡയിലെ ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ എന്റർടെയിൻമെന്റ് സംവിധാനത്തിന്റെ ഭാഗമായി കാണിച്ച മാപ്പിലാണ് ഇസ്രയേലിന് പകരം പാലസ്തീൻ ടെറിറ്ററീസ് എന്ന് കാണിച്ചത്. അപ്ഡേറ്റിന് പിന്നാലെ ഈ മാപ്പ് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ടൊറന്റോ: വിമാനങ്ങളിൽ ഇസ്രയേലിനെ നീക്കിയുള്ള മാപ്പ് കാണിച്ചതിന് പിന്നാലെ ക്ഷമാപണം നടത്തി എയർ കാനഡ. എയർ കാനഡയിലെ ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ എന്റർടെയിൻമെന്റ് സംവിധാനത്തിന്റെ ഭാഗമായി കാണിച്ച മാപ്പിലാണ് ഇസ്രയേലിന് പകരം പാലസ്തീൻ ടെറിറ്ററീസ് എന്ന് കാണിച്ചത്. അപ്ഡേറ്റിന് പിന്നാലെ ഈ മാപ്പ് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബോയിംഗ് 737 വിമാനം ഉപയോഗിച്ച് നടത്തുന്ന 40 വിമാനങ്ങളിലാണ് മാപ്പിൽ ഇസ്രയേലിനെ ഒഴിവാക്കിയത്. വിമാനയാത്രക്കാരാണ് സംഭവം എയർലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. എയർ കാനഡയുടെ 350 വിമാനങ്ങളിൽ 43 എണ്ണം ബോയിംഗ് 737 മാക്സ് വിമാനമാണ്. വിമാനത്തിനുള്ള എന്റർടെയിൻമെന്റ് സംവിധാനം നിർമ്മിച്ചത് ഫ്രഞ്ച് എയറോസ്പേസ് ഗ്രൂപ്പായി താൽസ് ആണ്. മാപ്പ് താൽസ് പുറത്ത് നിന്നൊരു കമ്പനിയുടെ സഹായത്തോടെയാണ് തയ്യാറാക്കിയത്. മാപ്പ് തയ്യാറാക്കിയ കമ്പനിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.
പ്രശ്നം പരിഹരിച്ചതായാണ് എയർ കാനഡയും താൽസും സംയുക്തമായി നടത്തിയ പ്രസ്താവനയിൽ വിശദമാക്കുന്നത്. മധ്യ പൂർവ്വദേശങ്ങളുടെ അതിർത്തിയേക്കുറിച്ച് ബോയിംഗ് 737 വിമാന വ്യൂഹത്തിൽ വന്ന വിവാദ സംഭവം ശ്രദ്ധയിൽ വന്നതായും ഇത് പരിഹരിച്ചതായുമാണ് സംയുക്ത പ്രസ്താവന വിശദമാക്കുന്നത്. വിമാനത്തിനുള്ളിൽ ലഭ്യമായ മാപ്പിൽ നഗരങ്ങളുടെ പേര് മാത്രം കാണിക്കുന്നതാണ് എയർ കാനഡയുടെ നയമെന്നും പ്രസ്താവന വിശദമാക്കുന്നു.
മാർച്ച് 14 മുതൽ പിഴവ് പരിഹരിച്ച മാപ്പ് അപ്ഡേറ്റ് ചെയ്തതായും എയർ കാനഡ വിശദമാക്കി. സംഭവത്തിൽ എയർ കാനഡയും താൽസും ക്ഷമാപണം നടത്തുന്നതായും സംയുക്ത പ്രസ്താവന വിശദമാക്കിയത്. മാപ്പ് തയ്യാറാക്കാനായി നൽകിയ സ്ഥാപനത്തിന് പിഴവ് പരിഹരിക്കാനുള്ള നിർദ്ദേശം നൽകിയതായും എയർ കാനഡ വിശദമാക്കിയത്. ഇത് ആദ്യമായല്ല സമാനമായ രീതിയിലെ പിഴവ് വിമാന സർവ്വീസുകളിലുണ്ടാവുന്നത്. 2024ൽ ജെറ്റ്ബ്ലൂവിലും മൂവിംഗ് മാപ്പിന്റെ പേരിൽ പിഴവ് സംഭവിച്ചിരുന്നു. 2013ൽ ബ്രിട്ടീഷ് എയർവേയ്സിലും 2018ൽ സ്വിസ് എയറിലും സമാന സംഭവം ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം