ഭർത്താവിനെ സംശയം, വാട്സ് ആപ്പ് ഹാക്ക് ചെയ്ത് യുവതി; ഓരോ ചാറ്റിലും ഞെട്ടിക്കുന്ന കാര്യങ്ങൾ, ഒടുവിൽ അറസ്റ്റ്

ഭർത്താവിനെതിരെ പരാതി നൽകാൻ കൗമാരക്കാരിയായ ഒരു അതിജീവിതയെ യുവതി സഹായിക്കുകയും, ആ കേസിൽ യുവാവ് അറസ്റ്റിലാവുകയുമായിരുന്നു


നാഗ്പൂര്‍: തന്‍റെ ഭര്‍ത്താവ് നിരവധി സ്ത്രീകളെ അയാൾ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യിച്ച് യുവതി. നാഗ്പുരിലാണ് സംഭവം. ഭർത്താവിന്‍റെ വാട്സ് ആപ്പ് ഹാക്ക് ചെയ്തപ്പോഴാണ് ഗുരുതരമായ ഈ സത്യങ്ങൾ യുവതി മനസിലാക്കിയത്. ഭർത്താവ് പലപ്പോഴും പ്രകൃതിവിരുദ്ധമായ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും പോൺ പോലുള്ള പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായും യുവതി ആരോപിച്ചു. ഭർത്താവിനെതിരെ പരാതി നൽകാൻ കൗമാരക്കാരിയായ ഒരു അതിജീവിതയെ യുവതി സഹായിക്കുകയും, ആ കേസിൽ യുവാവ് അറസ്റ്റിലാവുകയുമായിരുന്നു. 

പ്രതി വ്യാജ പേരുകൾ ഉപയോഗിച്ച് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചതായി പൊലീസ് പറഞ്ഞു. ആത്മീയ ചടങ്ങുകൾ പോലുള്ള സ്ഥലങ്ങളിലേക്ക് അവരെ ആകർഷിക്കുകയായിരുന്നു പതിവ്. തന്‍റെ ഭർത്താവിന് നിരവധി ബന്ധങ്ങളുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് യുവതി വാട്സ് ആപ്പ് ഹാക്ക് ചെയ്തത്. അങ്ങനെ നിരവധി സ്ത്രീകളെ ഇയാൾ ഉപദ്രവിച്ചതായി യുവതി മനസിലാക്കി. പ്രതിയുടെ ക്രൂരതകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോണിൽ നിന്ന് ലഭിച്ചു. 

Latest Videos

വിവാഹിതനല്ലെന്ന് സ്ത്രീകളോട് പറയുകയും അവരിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തതായി ചാറ്റുകളിൽ നിന്ന് വ്യക്തമായി. അവരുമായി റെക്കോർഡ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ പ്രതി നിർബന്ധിക്കുകയും ചാറ്റുകളിൽ ഉണ്ടായിരുന്നു.

നാഗ്പൂരിൽ പാൻ കട നടത്തിയിരുന്ന പ്രതി, നഗരത്തിലെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ വെച്ചാണ് സ്ത്രീകളെ കണ്ടുമുട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പരാതി നൽകാൻ നാഗ്പൂർ പൊലീസിനെ സമീപിക്കാൻ ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ കുറച്ച് സ്ത്രീകളുമായി ബന്ധപ്പെടുകയായിരുന്നു ഒടുവിൽ, പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന 19 കാരിയായ ഒരു സ്ത്രീ പരാതി നൽകാൻ സമ്മതിച്ചു.

മറ്റൊരു മതത്തിൽപ്പെട്ടയാളാണെങ്കിലും പ്രതി തന്നെ സാഗർ ശർമ്മ എന്നാണ് പരിചയപ്പെടുത്തിയതെന്ന് അതിജീവിത വെളിപ്പെടുത്തി. തനിക്ക് ഭാര്യയും കുട്ടിയുമുള്ള കാര്യം പ്രതി മറച്ചുവെക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പഠനത്തിനായാണ് താൻ നാഗ്പൂരിൽ എത്തിയതെന്നും പരാതിക്കാരി പറഞ്ഞു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ തുടങ്ങിയവയ്ക്ക് ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

click me!