വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാവാൻ പാർക്കിംഗ് സ്ഥലമുള്ളതിന്റെ തെളിവ് ഹാജരാക്കുന്നത് ഉൾപ്പെടെയാണ് പുതിയ നയം. ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി തയ്യാറാക്കിയ നയത്തിന് തമിഴ്നാട് സർക്കാർ അംഗീകാരം നൽകി
ചെന്നൈ: പാർക്ക് ചെയ്യാൻ സ്ഥമുള്ളവർക്ക് മാത്രം വാഹനം വാങ്ങാൻ അനുമതി നൽകുന്ന നയവുമായി തമിഴ്നാട് സർക്കാർ. ചെന്നൈ, കാഞ്ചീപുരം, താംബരം, ആവഡി കോർപറേഷനുകളും 12 മുനിസിപ്പാലിറ്റികളും 13 നഗര പഞ്ചായത്തുകളും 22 പഞ്ചായത്ത് യൂണിയനുകളും ഒരു സ്പെഷൽ ഗ്രേഡ് നഗര പഞ്ചായത്തും അടങ്ങുന്ന 5,904 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മെട്രോപ്പൊലിറ്റൻ പ്രദേശത്തിനാണ് പുതിയ പാർക്കിംഗ് നയം പ്രാവർത്തികമാവുക. വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാവാൻ പാർക്കിംഗ് സ്ഥലമുള്ളതിന്റെ തെളിവ് ഹാജരാക്കുന്നതാണ് പുതിയ നയം. ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി തയ്യാറാക്കിയ നയത്തിന് തമിഴ്നാട് സർക്കാർ അംഗീകാരം നൽകി.
ഇതോടെ നയം നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ഭവന നഗര വികസന വകുപ്പിന്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനും പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം. 2022ലെ സെൻസസ് പ്രകാരം ചെന്നൈയിൽ 92 ലക്ഷം വാഹനങ്ങളുണ്ട്. ഇവയിൽ മൂന്നിലൊന്നിന്റെ ഉടമസ്ഥർക്ക് സ്വന്തമായി പാർക്കിംഗ് സ്ഥലമില്ലാത്തവരാണ്. ഇവർ വാഹനങ്ങൾ വഴിയോരങ്ങളിൽ നിർത്തിയിടുകയാണ് പതിവ്. ഇത്തരം പാർക്കിംഗ് ഗതാഗത തടങ്ങൾക്കും സമീപവാസികൾക്ക് ശല്യത്തിനും കാരണമാകുന്നുവെന്ന വിലയിരുത്തലാണ് പുതിയ നയ രൂപീകരണത്തിന് കാരണമായിട്ടുള്ളത്.
പാർക്കിംഗ് ക്രമീകരണത്തിന് ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി പ്രത്യേക സമിതി രൂപീകരിക്കും. സമിതിക്കായിരിക്കും മേൽനോട്ട ചുമതല. പാർക്കിംഗ് ആപ്പും വെബ്സൈറ്റും വഴി സ്ഥല ലഭ്യതയും പാർക്കിംഗ് നിരക്കും തൽസമയം ലഭ്യമാക്കും. പാർക്കിംഗ് നിരക്കായി ലഭിക്കുന്ന വരുമാനം നഗര ഗതാഗത ഫണ്ടായി ഉപയോഗിക്കുമെന്നും നയം വ്യക്തമാക്കുന്നത്. റോഡിൽനിന്നു മാറിയുള്ള സ്ഥലങ്ങൾ പാർക്കിംഗിനായി സ്വകാര്യ ഏജൻസികൾക്ക് വാടകയ്ക്കു നൽകാനും പദ്ധതിയുണ്ട്. വിവിധ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഇത് പ്രയോജനപ്പെടുത്താം. സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്ന് പാർക്കിംഗ് വികസന ഫീ ഈടാക്കാനും നിർദേശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം