കുട്ടിയുടെ മരണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം പനി പരിശോധനയ്ക്ക് ആഹ്വാനം ചെയ്തു.
ഹൈദരാബാദ്: നാല് വര്‍ഷത്തിനിടെ പക്ഷിപ്പനി ബാധിച്ച് രാജ്യത്തെ ആദ്യമരണം. ആന്ധ്രാപ്രദേശിലെപൽനാട് ജില്ലയിൽ നരസറോപേട്ടിൽ ആണ് രണ്ട് വയസ്സുള്ള പെൺകുട്ടി മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം പനി പരിശോധനയ്ക്ക് ആഹ്വാനം ചെയ്തു.
ഇന്ത്യയിൽ പക്ഷിപ്പനി മൂലമുള്ള രണ്ടാമത്തെ കേസും രണ്ടാമത്തെ മരണവുമാണിത്. ആഗോളതലത്തിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യത്തെ കേസും മരണവും റിപ്പോര്‍ട്ട് ചെയ്തത് 2021 ൽ ആയിരുന്ന. എയിംസിൽ ചികിത്സയിലായിരുന്ന 11 വയസുള്ള ഒരു ആൺകുട്ടിയായിരുന്നു മരിച്ചത്.
പക്ഷിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലിരിക്കെയാണ് രണ്ട് വയസുകാരി മാർച്ച് 16 ന് മംഗളഗിരിയിലെ എയിംസിൽ മരിക്കുന്നത്. ഫെബ്രുവരി 27-ന് അമ്മ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ, അവൾ ആവശ്യപ്പെട്ട പ്രകാരം ഒരു കഷണം പച്ച കോഴിയിറച്ചി നൽകിയെന്നും, അത് അവൾ ചവച്ചതായി കുട്ടിയുടെ അച്ഛൻ സ്ഥിരീകരിച്ചു.
രണ്ട് ദിവസത്തിന് ശേഷം അവൾക്ക് കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടു. മാർച്ച് നാലിന് അവളെ എയിംസിൽ പ്രവേശിപ്പിച്ചു. വിദഗ്ധരുടെ ഉപദേശപ്രകാരം, മാർച്ച് 7 ന് മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്കായി അയച്ചു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നിട്ടും, മാർച്ച് 16ന് അവൾ മരണത്തിന് കീഴടങ്ങി. മരണം പക്ഷിപ്പനി വൈറസ് മൂലമാണെന്ന് പൂനെയിലെ എൻഐവിയും ഐസിഎംആറും സ്ഥിരീകരിച്ചുവെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.