
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രതിപക്ഷം ബിജെപി രംഗത്തെത്തി. പാകിസ്ഥാനുമായുള്ള യുദ്ധം ആവശ്യമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. അതേസമയം, ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയെ "പാകിസ്ഥാൻ രത്ന"യെന്ന് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചു. സിദ്ധരാമയ്യയുടെ പ്രസ്താവന പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം.
പാകിസ്ഥാനുമായി യുദ്ധം ചെയ്യരുതെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വിശദീകരിച്ചു. യുദ്ധം പരിഹാരമല്ലെന്ന് മാത്രമാണ് പറഞ്ഞത്. വിനോദസഞ്ചാരികൾക്ക് സംരക്ഷണം നൽകണമായിരുന്നു. ഇത് ആരുടെ ഉത്തരവാദിത്തമാണ്? ഒരു പരാജയം സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. ഇന്റലിജൻസിന്റെ പരാജയം ഉണ്ട്. ഇന്ത്യാ ഗവൺമെന്റ് മതിയായ സുരക്ഷ നൽകിയില്ല. യുദ്ധം അനിവാര്യമാണെങ്കിൽ, നമ്മൾ യുദ്ധത്തിലേക്ക് പോകണമെന്നും കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ മാധ്യമങ്ങൾ കർണാടക മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read More.... രാജ്യദ്രോഹ പോസ്റ്റ് ഇട്ടെന്ന് പരാതി; ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസ്, പരാതി നൽകിയത് ബിജെപി
ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള യുദ്ധത്തിനെതിരായ ശബ്ദങ്ങൾ ഉയരുന്നുണ്ടെന്നായിരുന്നു പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. സിദ്ധരാമയ്യയുടെ പ്രസ്താവനകൾക്കെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ വിമർശനം ഉന്നയിച്ചു. നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത്, സിദ്ധരാമയ്യയുടെ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയവും ബാലിശവുമാണ്. അദ്ദേഹം യാഥാർത്ഥ്യം മനസിലാക്കണം, രാജ്യം ഒരുമിച്ച് നിൽക്കുമ്പോൾ അത്തരം പരാമർശങ്ങൾ നടത്തരുത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്ന പ്രസ്താവനയല്ല. ഞാൻ ഇതിനെ അപലപിക്കുന്നു. അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ക്ഷമാപണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam