തൃശൂരിൽ സംഭവിച്ച തെറ്റ് കേരളം തിരുത്തുമെന്നും, ആർക്കും ഭയമില്ലാതെ ജീവിക്കാവുന്ന ഒരിടമായി കേരളം തുടരുമെന്നും ബ്രിട്ടാസ് പറഞ്ഞു
ദില്ലി: വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് സി പി എം എം.പി ജോൺ ബ്രിട്ടാസ്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജോൺ ബ്രിട്ടാസ് പിന്നീട് രൂക്ഷമായ വിമർശനങ്ങളാണ് അയിച്ചുവിട്ടത്. വഖഫ് ബോർഡിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരിൽ ബി ജെ പി മുതലകണ്ണീർ ഒഴുക്കുകയാണ്. പക്ഷേ ജബൽ പൂരിൽ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നു.
ഗ്രഹാം സ്റ്റെയിന്സിനെ ചുട്ടു കൊന്നില്ലേയെന്നും ജബൽ പൂർ വിഷയം ഉയർത്തി ബ്രിട്ടാസ് ചോദിച്ചു. ബി ജെ പി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ട്. തൃശൂർകാർക്ക് ഒരു തെററുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീർ ഒഴുക്കലാണെന്നും ബി ജെ പിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
വഖഫ് ചര്‍ച്ചക്ക് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായി, വിമര്‍ശനവുമായി സുപ്രഭാതം
അതേസമയം ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതവും വഖഫ് ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ചു. വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായെന്നാണ് സുപ്രഭാതം മുഖപ്രസംഗം വിലയിരുത്തുന്നത്. മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ബി ജെ പി ബുൾഡൊസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെയായിരുന്നു എന്ന ചോദ്യം നിലനിൽക്കും. പ്രതിപക്ഷ നേതാവ് എന്ത് കൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും ഉയർന്നു നിൽക്കും. ഇനിയുള്ള നിയമ രാഷ്ട്രീയ പോരാട്ടങ്ങളിൽ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന ഉറ്റു നോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം