കണ്ണു നിറഞ്ഞ് മലയാളം സീരിയല്‍ താരം അമൃതാ നായർ.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം പിന്നീട് നിരവധി ഷോകളിലും സീരിയലുകളിലും വെബ് സീരിസിലുമെല്ലാം സാന്നിധ്യം അറിയിച്ചു. യൂട്യൂബ് ചാനലുമായും അമൃത സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. തന്റെ വ്യക്തിജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങൾ പറഞ്ഞുകൊണ്ടുള്ള അമൃതയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
അടുത്തിടെ ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവിതം അവസാനിപ്പിച്ചതുപോലെ ഒരിക്കൽ തന്റെ അമ്മയും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അമൃത വെളിപ്പെടുത്തി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കരഞ്ഞുകൊണ്ടായിരുന്നു അമൃത മനസു തുറന്നത്. ''ഞാൻ അഞ്ച് വർഷം മുൻപാണ് എന്റെ കുടുംബം നോക്കിത്തുടങ്ങിയത്. അതിനു മുൻപു വരെ എല്ലാം ചെയ്തിരുന്നത് എന്റെ അമ്മയായിരുന്നു. തയ്യൽജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയിരുന്നത്. ഭർത്താവില്ലാത്ത സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാനക്കെ പറ്റും. പക്ഷെ ഈ സമൂഹത്തിലെ കുറേ ആളുകൾ അവരെ മാനസികമായി തളർത്തും. അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു അമ്മ രണ്ട് പെൺകുഞ്ഞുങ്ങൾക്കൊപ്പം ആത്മഹത്യ ചെയ്തില്ലേ? ഇതുപോലെ എന്റെ അമ്മയും ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടുണ്ട്'', അമൃത പറഞ്ഞു.
''ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഞങ്ങളുടെ കുടുംബം. ആരും സഹായിക്കാൻ ഇല്ലായിരുന്നു. ഇപ്പോൾ പൈസ ഉണ്ടായപ്പോൾ വന്ന പല ബന്ധങ്ങളും അന്നില്ല. ഇനി മുന്നോട്ട് നമ്മൾ ജീവിച്ചിട്ടും കാര്യമില്ല, അതുകൊണ്ട് ജീവിതം അവസാനിപ്പിച്ചാലോയെന്ന് അമ്മ ഞങ്ങളോട് പറഞ്ഞു. അടുത്തൊരു റെയിൽവേ പാളം ഉണ്ടായിരുന്നു. അമ്മ എവിടെ പോയാലും ഞാനും കൂടെ വരുമെന്ന് അനിയൻ പറഞ്ഞു. എന്നാൽ എനിക്ക് മരിക്കാൻ പേടിയായിരുന്നു. ഞാൻ വരുന്നില്ലെന്നും എന്നെ അമ്മൂമ്മയുടെ അടുത്താക്കിയിട്ട് നിങ്ങൾ എവിടെ വേണേലും പൊയ്ക്കോളാനുമാണ് ഞാൻ പറഞ്ഞത്'', അമൃത കൂട്ടിച്ചേർത്തു.
അച്ഛൻ ഉപേക്ഷിച്ച തങ്ങൾക്ക് അമ്മയാണ് ഹീറോ എന്നും സിംഗിൾ പാരന്റായി ജീവിച്ച്, ഇതിനോടകം ഒരുപാട് അനുഭവിച്ചുള്ളയാളാണ് തന്റെ അമ്മയെന്നും അമൃത കൂട്ടിച്ചേർത്തു.
വിവാദങ്ങള്‍ എമ്പുരാനെ ബാധിച്ചോ?, രണ്ടാം ദിവസം നേടിയത്, മലയാളത്തിന്റെ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക