റോഹ്തക്കിലെ ബാബ മസ്ത്നാഥ് സർവകലാശാലയിൽ യോഗ പഠിപ്പിച്ചിരുന്ന ജഗ്ദീപിന് തന്റെ വീടിന്റെ ഒരു ഭാഗം ഇയാൾ വാടകക്ക് നൽകി. പിന്നീട് ഭാര്യയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കൊലപാതകം ആസൂത്രണം ചെയ്തു.
ദില്ലി: ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. വാടകക്കാരന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സുഹൃത്തുക്കളുടെ സഹായം തേടി തട്ടിക്കൊണ്ടുപോയി വയലിലെ ഏഴ് അടി താഴ്ചയുള്ള കുഴിയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യോഗ അധ്യാപകനായിരുന്ന ജഗ്ദീപാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ വീട്ടുമയായ ഹർദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഹ്തക്കിലെ ബാബ മസ്ത്നാഥ് സർവകലാശാലയിൽ യോഗ പഠിപ്പിച്ചിരുന്ന ജഗ്ദീപിന് തന്റെ വീടിന്റെ ഒരു ഭാഗം ഇയാൾ വാടകക്ക് നൽകി. പിന്നീട് ഭാര്യയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ഡിസംബർ 24 ന്, ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഹർദീപും സുഹൃത്തുക്കളും ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. ജഗ്ദീപിന്റെ കൈകളും കാലുകളും കെട്ടിയിട്ട്, മർദ്ദിക്കുകയും വായ് ടേപ്പ് കൊണ്ട് മൂടി ചർഖി ദാദ്രിയിലെ കുഴിയിൽ ജീവനോടെ മൂടുകയും ചെയ്തു. ചർഖി ദാദ്രിയിലെ പന്തവാസ് ഗ്രാമത്തിൽ 7 അടി ആഴമുള്ള ഒരു കുഴി കുഴിക്കാൻ തൊഴിലാളികളെ ഏൽപ്പിച്ചു. കുഴൽക്കിണറിന് വേണ്ടി കുഴിയെടുക്കുകയാണെന്നാണ് ഇയാൾ പറഞ്ഞത്.
കൊലപാതകം നടന്ന് 10 ദിവസത്തിന് ശേഷം ജനുവരി 3 ന് ശിവാജി കോളനി പൊലീസ് സ്റ്റേഷനിൽ ഒരാളെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചു. തുടര്‍ന്ന് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. കുറച്ച് കാലം മുമ്പ് ജഗ്ദീപിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്ന് ഹർദീപിനെയും അദ്ദേഹത്തിന്റെ സുഹൃത്ത് ധരംപാലിനെയും അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ലഭിച്ചതോടെയാണ് കേസിന് തുമ്പായത്. കേസിൽ മറ്റ് പ്രതികളുമുണ്ടെന്നും അവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.