കഴിഞ്ഞ ഐപിഎല്‍ സീസണിലെ ഉദ്ഘാടനടച്ചടങ്ങില്‍ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, ഗായകന്‍ സോനു നിഗം എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും പങ്കെടുത്തിരുന്നു.
കൊല്‍ക്കത്ത: ഐപിഎല്‍ പതിനെട്ടാം സീസണ് മുന്നോടിയായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബോളിവുഡില്‍ നിന്ന് വന്‍താരനിര അണിനിരക്കും. ഗായിക ശ്രേയാ ഘോഷാല്‍, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍, ദിഷ പഠാണി, പഞ്ചാബി ഗായകൻ കരണ്‍ ഔജ്‌ല, അര്‍ജിത് സിംഗ് എന്നിവരെല്ലാം 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ 18-ാം സീസണ് തുടക്കമാകുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ ഉദ്ഘാടനടച്ചടങ്ങില്‍ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, ഗായകന്‍ സോനു നിഗം എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും പങ്കെടുത്തിരുന്നു.
ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിന് മുമ്പ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുണ്ടാകുമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്‍റും ഡല്‍ഹി ക്യാപിറ്റൽസ് ടീമിന്‍റെ മെന്‍ററുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട് സ്റ്റാറിലുമാണ് ഐപിഎല്‍ മത്സരങ്ങള്‍ ഇത്തവണയും കാണാനാകുക. റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ജിയോയും ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഹോട്സ്റ്റാറും ലയിച്ചശേഷമുള്ള ആദ്യ ഐപിഎല്‍ സീസണാണിത്.
മുന്‍ ഐപിഎല്ലിലേതുപോലെ ഇത്തവണ ആരാധകര്‍ക്ക് ജിയോ ഹോട്സ്റ്റാറില്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവില്ല. ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ ഹോട്സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക. അതു കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് 149 രൂപയുടെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ എടുത്താല്‍ മാത്രമെ ഐപിഎല്‍ മത്സരങ്ങള്‍ ജിയോ ഹോട്സ്റ്റാറില്‍ തത്സമയം കാണാനാകു. പരസ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പ്ലാനാണിത്. പരസ്യങ്ങള്‍ ഒഴിവാക്കിയുള്ള കുറഞ്ഞ പ്ലാനിന് 499 രൂപ നല്‍കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക