ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ലക്നൗവിലെത്തിയ റിഷഭ് പന്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 26 പന്തില്‍ 17 റണ്‍സാണ്.
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെ ഫോം ടീമിന് വലിയ ആശങ്കയായി തുടരുകയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആറ് പന്തുകള്‍ നേരിട്ട് പൂജ്യനായി പുറത്തായ പന്ത് രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ നേടിയത് 15 പന്തില്‍ 15 റണ്‍സായിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ മൂന്നാം മത്സരത്തില്‍ അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്തും പുറത്തായി.
ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ലക്നൗവിലെത്തിയ റിഷഭ് പന്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 26 പന്തില്‍ 17 റണ്‍സാണ്. ഈ സാഹചര്യത്തില്‍ ലക്നൗ ടീം പ്ലേ ഓഫിലെത്തണമെങ്കില്‍ മാനേജ്മെന്‍റ് എത്രയും വേഗം റിഷഭ് പന്തിന്‍റെ കാര്യത്തില്‍ പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.
'ചെയ്യാനുള്ളതെല്ലാം ചെയ്തു', സഹീറിനോടുള്ള രോഹിത്തിന്‍റെ സംഭാഷണം പുറത്തുവിട്ട് മുംബൈ
റിഷഭ് പന്തിന് ഇതുവരെ ടീമിനായി ഒന്നും ചെയ്യാനായിട്ടില്ല. അവന്‍റെ ബാറ്റ് നിശബ്ദമായിരുന്നു ഇതുവരെ. റിഷഭ് പന്ത് ക്രീസിലെത്തി വേഗം പുറത്താവുന്നത് തടയാന്‍ ലക്നൗ എന്തെങ്കിലും ചെയ്തേ മതിയാവു. റിഷഭ് പന്തിന്‍റെ മോശം പ്രകടനം ലക്നൗവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നും ഹര്‍ഭജന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിനുശേഷം ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക റിഷഭ് പന്തിനെ ഉപദേശിക്കുന്ന ദൃശ്യങ്ങള്‍ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കനത്ത തോല്‍വി വഴങ്ങിയശേഷം സഞ്ജീവ് ഗോയങ്ക ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിനെ ഗ്രൗണ്ടില്‍വെച്ച് പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഐപിഎല്‍ താരലേലത്തില്‍ ലക്നൗ വിട്ട രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേര്‍ന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക