സഹോദരനെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അമ്മയ്ക്കൊപ്പം വന്ന അഞ്ച് വയസുകാരനെ തെരുവുനായ കടിച്ചു
പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും ആംബുലൻസ് ജീവനക്കാരും പറയുന്നത്.

തിരുവനന്തപുരം: മണിയറവിള താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സയ്ക്കെത്തിയ അമ്മയ്ക്കൊപ്പം വന്ന അഞ്ച് വയസുകാരനെ തെരുവുനായ ആക്രമിച്ചു. രാവിലെ 10 മണിയോടെയാണ് ആശുപത്രിക്ക് മുന്നിൽ അഞ്ച് വയസുള്ള കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും ആംബുലൻസ് ജീവനക്കാരും പറയുന്നത്.
കാട്ടാക്കട കിള്ളി കൊല്ലോട് ശഹിഷ മൻസിലിൽ സഹിംഷ സബ്ന ദമ്പതികളുടെ ഇളയ കുഞ്ഞിനെ ശ്വാസം മുട്ടലിന് ചികിത്സയ്ക്ക് കൊണ്ട് വരവേ ഒപ്പം ഉണ്ടായിരുന്ന അഹ്‌സാബ്നാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഓട്ടോയിൽ എത്തി ആശുപത്രിക്ക് സമീപം ഇറങ്ങി നടക്കുന്നതിനിടെ നായ ഓടിയെത്തി കുട്ടിയെ കടിക്കുകയായിരുന്നു.
കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരും ആംബുലൻസ് ജീവനക്കാരുമാണ് നായയെ കല്ലെറിഞ്ഞു ഓടിച്ച് കുട്ടിയെ രക്ഷിച്ചെടുത്തത്. ഉടൻതന്നെ മണിയറ വിള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കുട്ടിയെ മാറ്റി. കുട്ടിയുടെ കാലിലും കൈയുടെ മുട്ടിനു മുകളിലുമാണ് കടിയേറ്റത്.
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു; മരിച്ചത് നിരപ്പുവിള സ്വദേശി യാദവ്
