'പഠിച്ചിട്ടെന്ത് ചെയ്യാൻ, എന്നായാലും ഒരിക്കൽ മരിക്കണം'; കണക്കിന്റെ ഉത്തരക്കടലാസിൽ വിദ്യാർത്ഥിയുടെ 'ലോകതത്വം'
'പഠിച്ചിട്ട് നമ്മളെന്ത് ചെയ്യാനാണ്? എന്തായാലും, അവസാനം നമ്മൾ മരിക്കണം. എന്നാലും, ഈ പരീക്ഷയിൽ വിജയിക്കുമെന്ന് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്' എന്നാണ് വിദ്യാർത്ഥി എഴുതിയിരിക്കുന്നത്.
![students quote at the end of answer sheet video students quote at the end of answer sheet video](https://static-ai.asianetnews.com/images/01j20vp5skf4axcts4t25sgd37/new-project--14-_363x203xt.jpg)
സ്കൂൾ കാലഘട്ടമാണ് ജീവിതത്തിലെ ഏറ്റവും രസകരമായ കാലഘട്ടം എന്ന് പറയാറുണ്ട്. പഠിക്കുക മാത്രമല്ല, ചിരിച്ചും രസിച്ചും സ്നേഹിച്ചും കഴിയുന്ന കാലഘട്ടം കൂടിയാണിത്. അതുപോലെ തന്നെ ഒരുപാട് തമാശകളും സ്കൂൾ കാലത്തിലുണ്ടായേക്കാം. അതേസമയം, വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളിൽ കാണുന്ന പല തമാശകളും ഇന്ന് പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ഉത്തരക്കടലാസിന്റെ വീഡിയോയാണ് ഇതും.
ഈ ഉത്തരക്കടലാസ് വൈറലായി മാറാൻ കാരണം അതിൽ വിദ്യാർത്ഥി എഴുതിവച്ചിരിക്കുന്ന ഒരു ക്വോട്ടാണ്. അധ്യാപകനും സോഷ്യൽ മീഡിയ യൂസറുമായ രാകേഷ് ശർമ്മയാണ് തന്റെ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ ആദ്യം തന്നെ കാണിക്കുന്നത് അധ്യാപകൻ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിലെ ഓരോ പേജുകളായി കാണിക്കുന്നതാണ്. അതിൽ ഓരോ ചോദ്യത്തിനും വിദ്യാർത്ഥി നേടിയിരിക്കുന്ന മാർക്കും കാണിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലായിട്ടാണ് വിദ്യാർത്ഥി എഴുതിയിരിക്കുന്ന ക്വോട്ട് അധ്യാപകൻ കാണിക്കുന്നത്. ഹിന്ദിയിലാണ് അത് എഴുതിയിരിക്കുന്നത്. അതിൽ പറയുന്നത് വലിയ ലോകതത്വം തന്നെയാണ്. മനുഷ്യർ മെല്ലെമെല്ലെ മരണത്തിലേക്ക് പോകും എന്നാണ് വിദ്യാർത്ഥി പറയാൻ ശ്രമിക്കുന്നത്. 'പഠിച്ചിട്ട് നമ്മളെന്ത് ചെയ്യാനാണ്? എന്തായാലും, അവസാനം നമ്മൾ മരിക്കണം. എന്നാലും, ഈ പരീക്ഷയിൽ വിജയിക്കുമെന്ന് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്' എന്നാണ് വിദ്യാർത്ഥി എഴുതിയിരിക്കുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ കുറിച്ചിരിക്കുന്നത്, 'ഒരു കഷ്ണം പേപ്പറല്ല എന്റെ ഭാവി നിശ്ചയിക്കുന്നത്' എന്നാണ്. മറ്റൊരാൾ കുറിച്ചത്, 'അത് കണ്ടിട്ട് എന്റെ കണക്കുപരീക്ഷയുടെ ഉത്തരക്കടലാസ് പോലെയുണ്ട്' എന്നാണ്. മറ്റൊരാൾ കുറിച്ചതാവട്ടെ, 'ജീവിതത്തിൽ ഇത്രയെങ്കിലും ആത്മവിശ്വാസം ഉണ്ടായാൽ മതിയായിരുന്നു' എന്നാണ്.