നയൻതാരയുടെയും വിഘ്നേഷിന്റെയും ഡോക്യുമെന്ററിയിൽ ധനുഷിന്റെ 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലിയാണ് തർക്കം.

ചെന്നൈ: നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേശ് ശിവനും നടന്‍ ധനുഷിന്‍റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇപ്പോള്‍ ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് വക്കീല്‍ മുഖേന മറുപടി നല്‍കിയിരിക്കുകയാണ് നയന്‍താര. നയന്‍താരയുടെയും വിഘ്നേഷിന്‍റെയും പ്രണയവും വിവാഹവും പറയുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താര ബീയോണ്ട് ദ ഫെയറി ടെയിലില്‍ ധനുഷ് നിര്‍മ്മാതാവായ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ബിഹെയ്ന്‍റ് ദ സീന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. പകര്‍പ്പവകാശ ലംഘനം നടന്നു എന്ന് ആരോപിച്ചാണ് നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ലിക്സിനും ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തുവെന്നാണ് വിവരം. 

അതേ സമയം തന്നെയാണ് ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് നയന്‍താര നല്‍കിയ മറുപടിയും പുറത്തുവരുന്നത്. പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെ വക്കീൽ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്. നയൻതാരയെയും വിഘ്‌നേഷിനെയും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്‍റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ ബിഹൈന്‍റ് ദ സീന്‍ രംഗങ്ങള്‍ അല്ലെന്നാണ് നയന്‍താര വാദിക്കുന്നത്. 

"ഒരു ലംഘനവും നടന്നില്ലെന്നാണ് ഞങ്ങളുടെ പ്രതികരണം, കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് സിനിമയില്‍ നിന്നുള്ള ബിഹൈന്‍റ് ദ സീന്‍ ഭാഗമല്ല, അത് വ്യക്തിഗത ലൈബ്രറിയുടെ ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല" എന്നാണ് മറുപടിയിലെ വാക്കുകള്‍ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തിയില്ലാതെയാണ് ധനുഷ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. 

ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ 16ന് ആണ് ധനുഷിനെതിരെ നയന്‍താര പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചത്. ചിത്രത്തിന്‍റെ മൂന്ന് സെക്കന്‍റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറഞ്ഞിരുന്നു. 

നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ ഡോക്യുമെന്‍ററി ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്തത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ ഉണ്ട്. 

2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. 

'കാലത്തിന് ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത ഒരു ബന്ധം', പാപ്പുവിനെ ചേർത്ത് പിടിച്ച് അഭിരാമി സുരേഷ്

അടുത്ത ജന്മത്തിലും ദേവിക തന്നെ കൂടെ ഉണ്ടാകണം, അതാണ് ആഗ്രഹമെന്ന് വിജയ് മാധവ്