Asianet News MalayalamAsianet News Malayalam

ഷിപ്പിങ്ങ് കമ്പനി വഴിയെത്തിയ നോട്ട്ബുക്കുകൾ; ഒറ്റനോട്ടത്തിൽ പ്രശ്നമില്ല, പക്ഷേ പുരട്ടിയത് 4 കിലോ 'സ്പൈസ്'

ചിത്രം വരയ്ക്കാനും എഴുതാനും ഉപയോഗിക്കുന്ന സാധാരണ നോട്ട്ബുക്കുകളായിരുന്നു കാഴ്ചയില്‍ അവ.രഹസ്യ വിവരമാണ് പ്രതികളെ കുടുക്കിയത്.  

uae authorities thwart drugs smuggling attempt and seized 4 kg spice
Author
First Published Oct 6, 2024, 5:30 PM IST | Last Updated Oct 6, 2024, 5:30 PM IST

ഷാര്‍ജ:  അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടികൂടി. വിദേശത്ത് നിന്ന് യുഎഇയിലേക്ക് കടത്തിയ ലഹരിമരുന്നുമായി ആറ് പ്രതികളെയാണ് ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്.

വലിയൊരു ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ പ്രതികള്‍. ഷിപ്പിങ് കമ്പനി വഴി യുഎഇയിലെത്തിയ പാക്കേജിലാണ് ലഹരിമരുന്ന് കടത്തിയത്. എ4 ഷീറ്റ് പേപ്പറില്‍ ലഹരിമരുന്ന് പുരട്ടിയാണ് കടത്തിയത്. 'സ്പൈസ്' എന്ന് അറിയപ്പെടുന്ന ലഹരിമരുന്നാണ് പേപ്പറില്‍ പുരട്ടി കടത്തിയത്. നാല് കിലോ ലഹരിമരുന്നാണ് ഇത്തരത്തില്‍ രാജ്യത്ത് എത്തിക്കാന്‍ ശ്രമിച്ചത്. 

ഷിപ്പിങ് കമ്പനി വഴി രാജ്യത്തെത്തിയതാണ് ഇവ. ചിത്രം വരയ്ക്കാനും എഴുതാനും ഉപയോഗിക്കുന്ന എ4 ഷീറ്റ് പേപ്പറുകള്‍ അടങ്ങിയ നോട്ട്ബുക്കുകളാണ് ഈ ഷിപ്പിങില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ ഇവയില്‍ ലഹരിമരുന്ന് പുരട്ടിയതായി കണ്ടെത്തിയത്. ഈ ബുക്കുകള്‍ക്ക് പുറമെ കഞ്ചാവും അധികൃതര്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. 

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക സംഘം രൂപീകരിച്ച് പ്രതികളെ നിരീക്ഷിക്കുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. ഒരു പ്രതിക്ക് വേണ്ടി തുടങ്ങിയ തെരച്ചിലില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് 5 പ്രതികളെ കൂടി പിടികൂടാനായി. ഇവരുടെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്പൈസ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

ഇവര്‍ വിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് അധികൃതര്‍ പിടികൂടുകയായിരുന്നു. പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 'സ്പൈസ്' എന്ന പേരില്‍ അറിയപ്പെടുന്ന ലഹരിമരുന്ന് ഹെറോയിന്‍ പോലുള്ള മറ്റ് ലഹരിമരുന്നുകളേക്കാള്‍ വളരെയധികം അപകടകാരിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള ലഹരിമരുന്ന് കടത്ത് ശ്രദ്ധയില്‍പ്പെട്ടാല്‍ 8004654 എന്ന നമ്പരില്‍ വിളിച്ചോ dea@shjpolice.gov ae. വിലാസത്തിലേക്ക് മെയില്‍ അയച്ചോ അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios