വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ സൗദിയിൽ 20,896 വിദേശികൾ കൂടി അറസ്റ്റിൽ

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്.

saudi authorities arrested 20896 illegals in a week

റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടയിൽ 20,896 വിദേശികൾ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ ഫീൽഡ് സെക്യൂരിറ്റി പരിശോധനയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. താമസ, തൊഴിൽ, അതിർത്തിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്​ പിടിയിലായ 11,774 പ്രവാസികളെ കൂടി നാടുകടത്തി.

11,930 താമസനിയമ ലംഘകരും  5,649 അതിർത്തി സുരക്ഷാ ലംഘകരും 3,317 തൊഴിൽ നിയമ ലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1,374 പേരാണ്. അവരിൽ 43  ശതമാനം യമൻ പൗരന്മാരും 55 ശതമാനം ഇത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 107 പേർ നിയമവിരുദ്ധമായി രാജ്യത്തുനിന്നും കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി. ആകെ 4,726 പുരുഷന്മാരും 1,927 സ്ത്രീകളുമായ നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു.

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios