അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് വ്യത്യസ്ത സംഭവങ്ങളിലായി എട്ടു കോടി രൂപയുടെ കൊക്കെയ്നും ഹൈഡ്രോപോണിക് കഞ്ചാവും പിടിച്ചെടുത്തത്. 

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികളുടെ മയക്കുമരുന്ന് വേട്ട. വ്യത്യസ്ത സംഭവങ്ങളിലായി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നായി എട്ടു കോടി രൂപയുടെ കൊക്കെയ്നും ഹൈഡ്രോപോണിക് കഞ്ചാവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 

ആദ്യത്തെ സംഭവം മാര്‍ച്ച് 16നാണ്. സാമ്പിയയില്‍ നിന്നെത്തിയ സ്ത്രീയില്‍ നിന്ന് മയക്കുമരുന്ന് അധികൃതര്‍ പിടികൂടുകയായിരുന്നു. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ സെനെഗലില്‍ നിന്ന് ദുബൈ വഴിയാണ് ഈ സ്ത്രീ ചെന്നൈയിലെത്തിയത്. ചെന്നൈ എയര്‍ കസ്റ്റംസിന്‍റെ പരിശോധനയിൽ 460 ഗ്രാം വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തുകയായിരുന്നു. ഇതിനൊപ്പം 12 സിലിണ്ടര്‍ രൂപത്തിലുള്ള വസ്തുക്കളും കണ്ടെത്തി. പരിശോധനയില്‍ ഇവ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിക്കുകയും പിന്നീട് മെഡിക്കല്‍ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. ഇവരില്‍ നിന്ന് ആകെ പിടിച്ചെടുത്തത് 610 ഗ്രാം കൊക്കെയ്നാണ്. 6.1 കോടി രൂപ വിപണി മൂല്യമുള്ള കൊക്കെയ്നാണ് പിടികൂടിയത്. യാത്രക്കാരിയെ അറസ്റ്റ് ചെയ്ത് പിന്നീട് കസ്റ്റഡിയില്‍ വിട്ടു.

Read Also - ലഗേജിലൊളിപ്പിച്ച് കടത്തി, മസ്കറ്റ് വിമാനത്താവളത്തിൽ 2.237 കിലോ കഞ്ചാവുമായി പ്രവാസി പിടിയിൽ

ഏപ്രില്‍ ഒന്നിന് ബാങ്കോക്കില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിലെത്തിയ ഇന്ത്യക്കാരനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ബാഗേജില്‍ ഒളിപ്പിച്ച നിലയില്‍ 1.82 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെത്തിയത്. സില്‍വര്‍ പാക്കേജില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് ബാഗില്‍ കടത്തിയത്. 1.8 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. യാത്രക്കാരനെ പിടികൂടി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയും ജയിലിലാക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം