എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരിയെ സ്ഥലംമാറ്റി. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണ്.  ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍ എല്ലിന്റെ തീരുമാനം. 

കൊച്ചി: എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരിയെ സ്ഥലംമാറ്റി. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍ എല്ലിന്റെ തീരുമാനം. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

രഹ്നയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ബിഎസ്എന്‍എല്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ വിവാദമായ രഹ്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹ്നയ്‌ക്കെതിരായ തുടര്‍നടപടികള്‍.