രാഘവ ലോറൻസ് നായകനാകുന്ന ബെൻസ് എന്ന ചിത്രത്തിലേക്ക് പുതിയ സംഗീത സംവിധായകനെ ലോകേഷ് കനകരാജ് പരിചയപ്പെടുത്തി. 

ചെന്നൈ: നടനും നൃത്തസംവിധായകനുമായ രാഘവ ലോറൻസാണ് ബെൻസ് എന്ന വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും, രചനയും ലോകേഷ് കനകരാജാണ്. ലോകേഷിന്‍റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാണ് ചിത്രം എന്നാണ് വിവരം.

ഇപ്പോഴിതാ ചിത്രത്തിലേക്ക് പുതിയ സംഗീത സംവിധായകനെ പരിചയപ്പെടുത്തുകയാണ് ലോകേഷ്. മ്യൂസിക്ക് ആല്‍ബങ്ങളിലൂടെ തരംഗമായ സംഗീതജ്ഞൻ സായ് അഭ്യങ്കർ ബെൻസിന്‍റെ സംഗീതസംവിധായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പുതിയ അപ്ഡേറ്റ്. 

ഇതോടെ ലോകേഷിന്‍റെ എല്‍സിയുവിലെ മൂന്നാമത്തെ മ്യൂസിക് ഡയറക്ടറാണ് സായി. നേരത്തെ കൈതി സംഗീത സംവിധാനം ചെയ്തത് സാം സിഎസ് ആണ്. വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ അനിരുദ്ധാണ് സംഗീതം സംവിധാനം ചെയ്തത്. സായ് അഭ്യങ്കറിനെ പരിചയപ്പെടുത്തുന്ന വീഡിയോ ബെന്‍സ് അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 

YouTube video player

സോഷ്യൽ മീഡിയയിൽ വൈറലായ ആസാ കുട, കച്ചി സേര തുടങ്ങിയ ഗാനങ്ങളിലൂടെയാണ് സായി അഭ്യങ്കർ പ്രശസ്തനായത്. ഈ ഗാനങ്ങള്‍ എഴുതി സംഗീതം നല്‍കി പാടിയത് സായി ആണ്. ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനാണ് സായി.

എല്‍സിയുവിന്‍റെ ഭാഗമായി ലിയോയ്ക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമല്ലെന്നും മറിച്ച് ഒരു ഷോര്‍ട്ട് ഫിലിം ആണെന്നും ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. പിന്നാലെ ഇതിന്റെ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. എല്‍സിയുവിന്‍റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും പോസ്റ്ററില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ലോകേഷ് കനകരാജ് ആണ്. അതിന് പിന്നാലെയാണ് ബെന്‍സ് ഇറങ്ങുക.

അതേസമയം, ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിന്റെ എൻഡ് സിനിമ ഏതായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് വെളിപ്പെടുത്തിയിരുന്നു. കൈതി 2വിന് പുറമെ റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണ് എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ വിക്രം 2 ആകും എൻഡ് ​ഗെയിം എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. 

'അമരൻ കണ്ടോ?, ആവേശം പടര്‍ത്തി സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകള്‍, ഏറ്റെടുത്ത് സിനിമയുടെ ആരാധകര്‍

ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ?, സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു

asianet news live