Asianet News MalayalamAsianet News Malayalam

രണ്ട് സ്ത്രീകള്‍, ഒരാള്‍ക്ക് അവനഭയം, മറ്റേയാള്‍ അവനാശ്രയം, അവന്‍ ഇതിലാരെ തെരഞ്ഞെടുക്കും?

"എല്ലാ ബന്ധങ്ങളും തുടക്കത്തില്‍ മനോഹരമാണ്. എന്തെന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ അഭിനയിക്കുന്നു. തുടക്കത്തിലെ അഭിനയം മനസ്സിലാക്കാന്‍ കഴിയാതെ പോവുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുര്യോഗം."

pattorma a column on music memory and love by sharmila c nair part-18
Author
First Published Sep 23, 2024, 6:48 PM IST | Last Updated Sep 24, 2024, 3:13 PM IST

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

pattorma a column on music memory and love by sharmila c nair part-18

രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!

പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍

................................

 


'ചില തീരുമാനങ്ങള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെയാവും മാറ്റിമറിക്കുക? എന്റെ നഷ്ടമായ ഏഴ് വര്‍ഷങ്ങള്‍ക്ക് ഞാനാരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഒരു മണ്ടന്‍ തീരുമാനത്തില്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയ എന്റെ കഥയ്ക്ക് ചേരുന്ന പാട്ട് ഏതാടോ?'

പതിവുപോലെ ചോദ്യമെന്നിലേക്കെറിഞ്ഞ്, അവന്‍ വിദൂരതയില്‍ നോക്കിയിരുന്നു. പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞത് വേണുഗോപാലിന് 1990 -ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത സസ്‌നേഹത്തിലെ ആ ജോണ്‍സണ്‍ മാജിക് ആയിരുന്നു. ആ പാട്ടിന്റെ പല്ലവിയല്ലാതെ മറ്റു വരികളൊന്നും അവന്റെ ഇപ്പോഴത്തെ ജീവിതവുമായി ചേര്‍ന്നു പോവുന്നതായിരുന്നില്ല. പക്ഷേ, മുമ്പും ഈ ഗാനത്തിന്റെ പല്ലവി കേള്‍ക്കുമ്പോഴെല്ലാം അവന്റെ മണ്ടന്‍ തീരുമാനം എന്റെ മനസില്‍ തെളിയാറുണ്ട്.

'താനേ പൂവിട്ട മോഹം 
മൂകം വിതുമ്പും നേരം
പാടുന്നൂ, സ്‌നേഹവീണയില്‍ 
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി...'

വേണുഗോപാല്‍ എന്ന ഗായകനെ അടയാളപ്പെടുത്തിയ ഗാനങ്ങളില്‍ ഒന്ന്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍, ലോഹിതദാസിന്റെ തിരക്കഥയില്‍ 1990 -ല്‍ പ്രദര്‍ശനത്തിനെത്തിയ 'സസ്‌നേഹം' എന്ന ചിത്രത്തിലെ നിത്യഹരിത ഗാനം. ബാലചന്ദ്രമേനോനും ശോഭനയുമാണ് ഗാനരംഗത്ത്. പി കെ ഗോപിയുടെ മനോഹരമായ രചന. വരികളുടെ ഭാവം ഉള്‍ക്കൊണ്ട ജോണ്‍സണ്‍ മാഷിന്റെ ഭാവസാന്ദ്രമായ സംഗീത ചാര്‍ത്ത്.

ചോദ്യവും പാട്ടാലോചനയും കഴിഞ്ഞ് നോക്കുമ്പോള്‍, അവന്‍ ആരെയോ ഫോണ്‍ ചെയ്യുകയായിരുന്നു. വല്ലപ്പോഴും കാണുമ്പോഴുള്ള അവന്റെയീ നീണ്ട ഫോണ്‍ വിളി എന്നെ ഈര്‍ഷ്യപ്പെടുത്താറുണ്ട്. രണ്ട് ഫില്‍റ്റര്‍ കോഫി ഓര്‍ഡര്‍ ചെയ്ത് ഞാന്‍ സ്‌പോട്ടിഫൈയില്‍ ആ ഗാനം പ്ലേ ചെയ്തു. അനുപല്ലവി എത്തിയപ്പോള്‍ ആ ഗാനം അവന്റെ ജീവിതത്തിലെ അറിയാത്ത ഇടങ്ങളെ തൊടുന്നത് ഞാനറിഞ്ഞു. 

'ഓമല്‍ക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോള്‍
ദൂരെ നിന്നും തെന്നല്‍ 
ഒരു ശോകനിശ്വാസമായി
തളിര്‍
ചൂടുന്ന ജീവന്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളില്‍
ആരോ വന്നെന്‍
കാതില്‍ ചൊല്ലി
തേങ്ങും നിന്റെ മൊഴി'

 

.......................

Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...

Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'

ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...

...........................

 

അഞ്ച് വര്‍ഷം പ്രണയിച്ച പെണ്‍കുട്ടി മെച്ചപ്പെട്ടൊരു ജീവിതം തിരഞ്ഞെടുത്ത്, നിര്‍ദ്ദയം വിട്ടുപോയപ്പോള്‍ ജീവിതത്തിനുമുന്നില്‍ പകച്ചു നിന്നു പോയതാണ് അവന്‍. എങ്ങനെ അവള്‍ക്കതിന് കഴിഞ്ഞുവെന്ന് ഇന്നും അവനറിയില്ല. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍, തന്നെ മറക്കാന്‍  അവള്‍ വിധിക്കപ്പെട്ടുവെന്ന് വിശ്വസിക്കാനായിരുന്നു അവനിഷ്ടം. ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ അവനത് അനിവാര്യമായിരുന്നു. അതങ്ങനല്ലായിരുന്നുവെന്ന് പില്‍ക്കാലത്ത് അറിഞ്ഞപ്പോഴും അവളെ വെറുക്കാന്‍ അവനായില്ല. ഉള്ളറിഞ്ഞ് പ്രണയിച്ചവര്‍ക്ക് ഏത് സാഹചര്യത്തിലും പരസ്പരം വെറുക്കാനാവില്ലെന്ന അവന്റെ മാസ് ഡയലോഗ് കേട്ട് പലപ്പോഴും ഞാന്‍ ഉള്ളാലേ ചിരിക്കാറുണ്ട്. 

പിന്നീടൊരിക്കലും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ അവന്‍ തയ്യാറായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കൂട്ട് വേണമെന്ന് അവന് തോന്നിത്തുടങ്ങി. 

...........................

പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

...........................

 

' വിവാഹം ഒറ്റപ്പെടലില്‍ നിന്നൊരു മോചനമാണോന്നറിയില്ല. എങ്കിലും ഇപ്പോള്‍ ഞാനത് വല്ലാണ്ടാഗ്രഹിക്കുന്നു.'-ഒരിയ്ക്കല്‍ അവന്‍ പറഞ്ഞു. 

അക്കാലത്താണ് രണ്ട് സ്ത്രീകള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരാള്‍ അവന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറുള്ള ഒരുവള്‍. മറ്റേയാള്‍ അവന്റെ സഹായം ആവശ്യമുള്ളവള്‍. അതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുക അവനെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായിരുന്നു. ആരെ തിരഞ്ഞെടുത്താലും മറ്റേയാളെ ഉപേക്ഷിക്കേണ്ടി വരുമെന്നോര്‍ക്കുമ്പോഴെല്ലാം വല്ലാത്ത കുറ്റബോധം അവനെ മഥിച്ചു. 

തന്റെ സഹായം ആവശ്യമുള്ളവള്‍ക്ക് താങ്ങാവാനായിരുന്നു അന്നവന്റെ തീരുമാനം. ആ ഘട്ടത്തില്‍ ഞാനും അതിനെ പിന്താങ്ങിയിരുന്നു. അന്നത് ശരിയുമായിരുന്നു. പക്ഷേ, അതൊരബദ്ധമായിരുന്നെന്നറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. അവന്റെ സഹായം ആവശ്യമില്ലാത്ത രീതിയിലേക്കുള്ള അവളുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വഴികാട്ടിയായി നിന്നവന്‍ തഴയപ്പെടുന്ന സ്ഥിരം കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഒരുമിച്ച് ജീവിക്കുന്ന കാര്യം പറയുമ്പോഴെല്ലാം വിചിത്രമായ കാരണങ്ങള്‍ നിരത്തി അവള്‍ ഒഴിഞ്ഞുമാറി.  വീണ്ടുമൊരു വിഢ്ഢി വേഷം കെട്ടേണ്ടി വന്നതോര്‍ത്ത് അവന് ആത്മനിന്ദ തോന്നി തുടങ്ങിയിരുന്നു. 

....................

'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

....................

 

ഓര്‍മ്മകളുടെ കയത്തില്‍ മുങ്ങാംകുഴിയിട്ട് നിവരുകയായിരുന്ന ഞാന്‍ അവന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത് അറിഞ്ഞിരുന്നില്ല. 

'താന്‍ ചെവിയില്‍ നിന്ന് ആ സാധനമൊന്ന് മാറ്റെടെ'- എന്ന് അവനും, 'താനിത്ര നേരം ഫോണിലായിരുന്നല്ലോ' എന്ന് ഞാനും പരസ്പരം പഴി ചാരുന്നതിനിടയില്‍ കോഫിയെത്തി.

ഞാനപ്പോഴും പാട്ടിന്റെ ലോകത്തായിരുന്നു. ഞങ്ങള്‍ക്കിടയില്‍ പടര്‍ന്ന നിശ്ശബ്ദത ഭേദിച്ചുകൊണ്ട് വീണ്ടും അവന്‍ പറഞ്ഞു;

'തെറ്റായ തീരുമാനങ്ങള്‍ക്ക് ചിലപ്പോള്‍ ജീവിതത്തിന്റെ വില നല്‍കേണ്ടിവരും. എങ്കിലും, ജിബ്രാന്‍ പറഞ്ഞതുപോലെ ജീവിതം എല്ലായ്‌പോഴും മനോഹരമാണ്, അതിലുള്ളതൊന്നും ശാശ്വതമല്ലെന്ന് വിശ്വസിച്ചവര്‍ക്ക്.'- അവന്റെ ശബ്ദത്തില്‍ സങ്കടത്തിന്റെ നിഴലായിരുന്നോ ആത്മവിശ്വാസത്തിന്റെ തെളിച്ചമായിരുന്നോ?

...................

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

...................

 

 
നിരാശ പടര്‍ന്ന കണ്ണുകളില്‍ കണ്ണീര്‍ ചാലുകീറിയത് ഞാന്‍ കാണാതിരിക്കാന്‍ അവന്‍ നന്നേ പാടുപെട്ടു. പാട്ടില്‍ മുങ്ങിയിരുന്ന എന്റെ കണ്ണുകളും സജലങ്ങളായി. പി. കെ ഗോപിയുടെ മനോഹരമായ വരികള്‍ വേണുഗോപാലിന്റെ ആര്‍ദ്രമായ സ്വരത്തില്‍ ഒഴുകിയെത്തുമ്പോള്‍, എപ്പോഴും അകാരണമായൊരു നൊമ്പരം മനസ്സിനെ പൊതിയുമെന്ന് പറഞ്ഞ് ഞാനും അത് മറയ്ക്കാന്‍ ശ്രമിച്ചു. 

എത്ര അടുത്ത് നില്‍ക്കുമ്പോഴും ഓരോരുത്തരും അവരവര്‍ തീര്‍ത്ത അദൃശ്യമായമറയ്ക്കുള്ളിലാണെന്ന് എനിയ്ക്ക് തോന്നി. പാട്ടു നിലച്ചിട്ടും,  ഹൃദയം തൊടുന്ന വരികളാണോ ഭാവാര്‍ദ്രമായ സംഗീതമാണോ എന്നറിയില്ല കാതില്‍ വീണു തേങ്ങുന്നതുപോലൊരനുഭവം. 

'ഓര്‍മ്മച്ചെരാതുകളെല്ലാം 
ദീപം മങ്ങിയെരിഞ്ഞപ്പോള്‍ 
ചാരെ നിന്നു നോക്കും 
മിഴിക്കോണിലൊരശ്രുബിന്ദു 
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍
പൂമഴ പെയ്യാത്ത തീരങ്ങളില്‍
പോകുമ്പോഴെന്‍ കാതില്‍ വീണു
തേങ്ങും നിന്റെ മൊഴി'

 

..................................

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

..................................

 

വല്ലപ്പോഴും കാണുമ്പോള്‍ ഒരു ഫില്‍റ്റര്‍ കോഫി കുടിയ്ക്കുക ഈയിടെ  ഞങ്ങള്‍ക്കൊരു ശീലമായിട്ടുണ്ട്. കോഫി കുടിക്കുന്നതിനിടയില്‍ അവന്‍  പറഞ്ഞു: 'ഓഷോ പറഞ്ഞതുപോലെ, എല്ലാ ബന്ധങ്ങളും തുടക്കത്തില്‍ മനോഹരമാണ്. എന്തെന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ അഭിനയിക്കുന്നു. തുടക്കത്തിലെ അഭിനയം മനസ്സിലാക്കാന്‍ കഴിയാതെ പോവുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുര്യോഗം.  അതുപോട്ടെ, താന്‍ എനിക്കായി  കണ്ടെത്തിയ പാട്ട് പറയൂ...'

ഒരു മൂളിപ്പാട്ടുപോലും മൂളിയിട്ടില്ലാത്ത ഞാന്‍ ശ്രുതി തെറ്റാതെ മൂളി.

'താനേ പൂവിട്ട മോഹം 
മൂകം വിതുമ്പും നേരം...'

അതുകേട്ടവന്‍ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ പൊരുളെന്താണെന്നറിയാതെ ഞാനുംആ ചിരിയില്‍  ഒപ്പം ചേര്‍ന്നു. മാധവിക്കുട്ടി പറഞ്ഞതുപോലെ ഞങ്ങള്‍ ഉറക്കെയുറക്കെ ചിരിച്ചു. 'ഭൂതകാലം മറന്ന് ഭാവിയെപ്പറ്റി ഓര്‍ക്കാതെ ചിരിക്കുക. അതെന്തൊരു വിലയേറിയ അനുഗ്രഹമാണ്.'

....................

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?

 

 

Latest Videos
Follow Us:
Download App:
  • android
  • ios