കോട്ട പരിസരത്ത് സംശയാസ്പദമായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്

തൃശൂർ: ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി വാടാനപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചേറ്റുവ സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിനോദ് (42) ആണ് പിടിയിലായത്. ചേറ്റുവ കോട്ട പരിസരത്തുള്ള ചെറിയ പാലത്തിന് സമീപത്ത് വെച്ച് റോഡരികിൽ കൈയിൽ സഞ്ചിയുമായി നിന്നിരുന്ന വിനോദ് പൊലീസിനെ കണ്ട് പരുങ്ങുകയും ഓടാൻ ശ്രമിക്കുന്നതായും കണ്ട് തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വില്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്ത് വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അലി, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മകൻ കഞ്ചാവ് കേസിൽ പ്രതി; അന്വേഷണത്തിൽ വീട്ടുകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു എന്നതാണ്. കേസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ ഉത്തരവിൽ പറഞ്ഞു. 2023 ജൂലൈ 15 ന് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതി. റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പരാതിക്കാരിയെ മർദിച്ചത് സംബന്ധിച്ച പരാമർശമൊന്നും റിപ്പോർട്ടിലില്ല. ഇതോടെയാണ് പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം