പെട്രോൾ പമ്പിൽ ടാങ്കർ ലോറിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം; ചില്ലുകൾ തകർത്തു, സിസിടിവി ദൃശ്യങ്ങൾ നോക്കി അന്വേഷണം
ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണോ എന്ന് സംശയിക്കുന്നതായി ഉടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്
![tanker lorry attacked in Kozhikode petrol pump tanker lorry attacked in Kozhikode petrol pump](https://static-ai.asianetnews.com/images/01j21j2z7jjwrq73j96hxkbexa/tanker-lorry_363x203xt.jpg)
കോഴിക്കോട്: മാവൂരില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ ചില്ല് അജ്ഞാതന്‍ എറിഞ്ഞ് തകര്‍ത്തു. മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (എം ആര്‍ പി എല്‍) ഡീലര്‍ഷിപ്പിലുള്ള കൂളിമാടിലെ പമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എം ആര്‍ പി എല്ലിന്‍റെ ഡീലര്‍ഷിപ്പിലുള്ള സംസ്ഥാനത്ത ആദ്യത്തെ പമ്പാണിത്. കൊടിയത്തൂര്‍ ചെറുവാടി സ്വദേശിയായ ഹമീം പറയങ്ങാട്ടാണ് പമ്പിന്‍റെ ഉടമ. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണോ എന്ന് സംശയിക്കുന്നതായി ഉടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലോറിയുടെ ചില്ലിലേക്ക് രണ്ട് തവണ എറിഞ്ഞ ശേഷം അക്രമി ഓടിപ്പോവുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളയാളെ വേഗത്തിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം