പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; കൊച്ചിയിൽ 6 വയസുകാരിയുടെ മരണം കൊലപാതകം? രക്ഷിതാക്കൾ കസ്റ്റഡിയിൽ
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്

കൊച്ചി: കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം നിഗമനത്തിന് പിന്നാലെ മരിച്ച കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്.
ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടിയത്. ഇതോടെയാണ് കൊലപാതക സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്. രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, അന്വേഷണം തുടരുകയാണെന്നാണ് അറിയിച്ചത്. ശ്വാസം മുട്ടിച്ച് കൊന്നതെന്ന സംശയമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചിട്ട സംഭവത്തിൽ കൊലപാതക സാധ്യത പൊലീസ് പ്രാഥമികമായി തള്ളി എന്നതാണ്. കൊലപാതകം എന്ന് സംശയിപ്പിക്കുന്ന ഒന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നശേഷം മാത്രം അന്തിമ നിഗമനം എന്നും പോലീസ് കൂട്ടിച്ചേർത്തു. രാവിലെ കസ്റ്റഡിയിലെടുത്ത മകൻ പ്രദീപിനെ മോചിപ്പിക്കും. പിന്നീട് കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രം തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി. രാവിലെയാണ് കൊച്ചി വെണ്ണലയില്‍ 70 വയസുള്ള അല്ലി എന്ന വയോധികയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. അമ്മയുടെ മൃതദേഹം മകന്‍ വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഴിച്ചിട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയും ചെയ്തിരുന്നു.
