Asianet News MalayalamAsianet News Malayalam

നാളെയാണ് നാളെയാണ് നാളെയാണ്... ചിങ്ങത്തിലെ ഏറ്റവും നല്ല മുഹൂർത്തം! ഗുരുവായൂരമ്പലനട ഒരുങ്ങി, ഇനി കല്യാണ മേളം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോഡ് വിവാഹങ്ങള്‍ നടക്കുന്ന ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി..

Guruvayoorambalanada to set a new record in number of weddings
Author
First Published Sep 7, 2024, 10:22 PM IST | Last Updated Sep 7, 2024, 10:22 PM IST

തൃശൂർ: ഗുരുവായൂർ അമ്പലനടയിൽ നാളെ വിവാഹ തിരക്ക്. ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തം സെപ്റ്റംബർ എട്ടിനാണ്. ഞായറാഴ്ച അവധിയും ഓണാഘോഷവും കൂടി ആകുന്നതോടെ ഗുരുപവനപുരി അക്ഷരാർത്ഥത്തിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയിലാകും. തിരക്കിനിടയിൽ വധൂവരന്മാരെ പരസ്പരം മാറി പോകരുതേ ന്റെ ഗുരുവായൂരപ്പാ എന്ന പ്രാർത്ഥനയിലാണ് നാളെ വിവാഹം കഴിക്കുന്നവർ. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോഡ് വിവാഹങ്ങള്‍ നടക്കുന്ന ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി.. ഇതു വരെ 370 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ശീട്ടാക്കാന്‍ സൗകര്യമുള്ളതിനാല്‍ വിവാഹങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത്രയും വിവാഹങ്ങള്‍ നടക്കുന്ന ദിവസം ഭക്തര്‍ തിരക്കിലമര്‍ന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത് മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഭക്തര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് സഹകരിക്കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. പുലര്‍ച്ചെ നാല് മുതല്‍ താലികെട്ട് ആരംഭിക്കും.

താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങിന് കാര്‍മികത്വം വഹിക്കാന്‍ ആറ് കോയ്മമാരെ നിയോഗിക്കും. രണ്ട് മംഗളവാദ്യസംഘം ഉണ്ടാകും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. ടോക്കണ്‍ വാങ്ങിയാല്‍ പന്തലില്‍ വിശ്രമിക്കണം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും.

ഊഴമായാല്‍ മണ്ഡപത്തിലെത്തി താലികെട്ട് കഴിഞ്ഞ് തെക്കേ നട വഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധൂ വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനുള്ള ഭക്തരെ പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദര്‍ശനത്തിനുള്ള പൊതുവരി വടക്കേനടയിലൂടെ, പടിഞ്ഞാറേ കോര്‍ണര്‍ വഴി ക്യൂ കോംപ്ലക്‌സിനകത്തേക്ക് കയറ്റി വിടും. ദര്‍ശനശേഷം പടിഞ്ഞാറേ നട വഴിയോ തെക്കേ തിടപ്പള്ളി വാതില്‍ വഴിയോ പുറത്തുപോകണം.

ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്‌സ് വഴി മാത്രം കടത്തിവിടും. കിഴക്കേനടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കൂടുതല്‍ സെക്യുരിറ്റി ജീവനക്കാരെ നിയോഗിക്കും. കൂടുതല്‍ പോലീസിന്റെ സേവനവും ഉറപ്പുവരുത്തും. കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍  കിഴക്കേ നടയിലെ ബഹുനില വാഹന പാര്‍ക്കിങ് സമുച്ചയത്തിന് പുറമെ, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനവും സജ്ജമാക്കും.

3 പേരിൽ ഒരാൾ മലയാളി; പുറമെ നോക്കിയാൽ വെറും ട്രാവലർ, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios