ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയെച്ചൊല്ലി തർക്കം; ദേശാഭിമാനി ലേഖകനെ പഞ്ചായത്ത് മെമ്പർ മർദ്ദിച്ചതായി പരാതി
ഒരു മണിക്കൂർ തുടച്ചയായി പെയ്ത മഴയിൽ കുമളി റോസാപ്പൂക്കണ്ടം ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി
കുമളി: ഇടുക്കിയിലെ കുമളിയിൽ മാധ്യമ പ്രവത്തകനും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ആളെ പഞ്ചായത്ത് മെമ്പർ മർദ്ദിച്ചതായി പരാതി. റോസാപ്പൂക്കണ്ടം വാർഡ് മെംബർ എ. കബീർ, ദേശാഭിമാനി ലേഖകൻ കെ.എ. അബ്ദുൽ റസാഖിനെ മർദിച്ചതായാണ് പരാതി. ഓട നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിലെത്തിയത്
ചൊവ്വാഴ്ച വൈകുന്നേരം ഒരു മണിക്കൂർ തുടച്ചയായി പെയ്ത മഴയിൽ കുമളി റോസാപ്പൂക്കണ്ടം ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. പല ഭാഗത്തു നിന്നായി ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് കടക്കുന്നതിന് നിർമിച്ചിരിക്കുന്ന ദ്വാരങ്ങൾക്ക് ആവശ്യമായ വലിപ്പമില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. രാവിലെ ഇക്കാര്യം അറിഞ്ഞ് സമീപത്തെ വാർഡു മെമ്പറായ കബീർ സ്ഥലത്തെത്തി.
ഈ വിഷയം സംബന്ധിച്ചുണ്ടായ തർക്കത്തിലാണ് സിപിഐക്കാരനായ പഞ്ചായത്ത് മെംബർ സിപിഎമ്മുകാരനായ മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബറും ദേശാഭിമാനി കുമളി ലേഖലനുമായ അബ്ദുൾ റസാഖിനെ മർദ്ദിച്ചതായി പരാതി ഉയർന്നത്. എന്നാൽ തന്റെ നേരെ കയർത്തു സംസാരിച്ച റസാഖിനെ തള്ളിമാറ്റിയപ്പോൾ മറിഞ്ഞു വീഴുക മാത്രമാണ് ചെയ്തെന്നാണ് കബീറിന്റെ വാദം. റസാഖ് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം