Asianet News MalayalamAsianet News Malayalam

'ഈ അപ്പൂപ്പൻ മോശമാണെന്ന്' അഞ്ച് വയസുകാരിയുടെ സംസാരം, കേട്ടത് അമ്മൂമ്മ; 62 വയസുകാരന് 102 വർഷം കഠിന തടവ്

പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കഠിനമായ  വേദനയുണ്ടായിട്ടും അഞ്ച് വയസുകാരി ആരോടും പറഞ്ഞില്ല.

62 year old man imprisoned for 102 years for molesting grand daughter in thiruvananthapuram
Author
First Published Oct 8, 2024, 3:06 PM IST | Last Updated Oct 8, 2024, 3:06 PM IST

തിരുവനന്തപുരം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ.  തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് 62 വയസുകാരൻ പ്രതിയായ കേസിൽ ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടിൽ പോയപ്പോൾ ആണ് പ്രതി ഉപദ്രവിച്ചത്. വേദന കൊണ്ട് കുട്ടി  കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ചു പുറത്തു പറഞ്ഞില്ല. 

മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോൾ 'ഈ അപ്പൂപ്പൻ മോശമാണെന്ന്' കുട്ടി പറയുന്നത് അമ്മുമ്മ കേട്ടിരുന്നു. അമ്മുമ്മ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെക്കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോദിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റത് കണ്ടെത്തി. ഉടനെ ഡോക്ടറെ അറിയിച്ചു. പിന്നാലെ കഠിനംകുളം പൊലീസിൽ വിവരം  അറിയിച്ചു.  വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. 

കുട്ടിയുടെ അപ്പുപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ വലിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജി പറഞ്ഞു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവർ കോടതിയിൽ ഹാജരായി.

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios