Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ, സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്

30 ഇൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചു

30 private industrial parks in Kerala Minister P Rajeev shared his happiness
Author
First Published Oct 12, 2024, 4:01 PM IST | Last Updated Oct 12, 2024, 4:01 PM IST

കൊച്ചി: സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നുവെന്ന സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ യാഥാർഥ്യമാകുന്നുവെന്നാണ് മന്ത്രി വിവരിച്ചത്. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞെന്നും ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.

പി രാജീവിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

സ്വകാര്യവ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുതന്നെ ഇത്തരമൊരു നയം ആവിഷ്കരിച്ചിരുന്നുവെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങൾ കാരണം പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു എന്ന് മാത്രമല്ല പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകി.
30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകുകയാണ്. പ്രതീക്ഷിക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്തു തന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം - 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

അതിശക്ത മഴക്ക് ശമനം, കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു; വിവിധ ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios