വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ, കൊച്ചി സിബിഐ കോടതിയിൽ കുറ്റപത്രം നൽകി
പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.
![walayar girls death is suicide, cbi report walayar girls death is suicide, cbi report](https://static-gi.asianetnews.com/images/01ga37820ghqh5d7krgnntgfd2/collage-maker-10-aug-2022-12-01-pm_363x203xt.jpg)
എറണാകുളം: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ.കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ.
പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ.കുറ്റപത്രത്തിൽ പൊലീസ് സർജന്‍റെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്റ്റ് ഫോട്ടോകൾ, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പൊലീസ് സർജന്‍റെ നിഗമനവും കുറ്റപത്രത്തിൽ പറയുന്നു.ഇളയ കുട്ടിക്ക് ഒൻപത് വയസ് മാത്രമായിരുന്നു പ്രായമെങ്കിലും ആത്മഹത്യ എന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.അതി സങ്കീർണമായ കുടുംബ പശ്ചാത്തലം ബാല്യകാല ദുരനുഭവങ്ങൾ, ലൈംഗീക ചൂഷണം, മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാകാം .കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫൊറൻസിക് കണ്ടത്തെലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുട്ടിയെ അതേ വർഷം മാർച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്