അൻവർ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു, മലർന്ന് കിടന്ന് തുപ്പുന്നു: മലപ്പുറം ജില്ലാ സെക്രട്ടറി
സ്വർണക്കള്ളക്കടത്തിൽ അൻവറിന് ഷെയറുള്ളതായി നാട്ടിൽ സംസാരമുണ്ട്. സ്വർണ്ണ കള്ളക്കടത്തുകാരെ, കാരിയർമാരെ സംക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ടെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി തുറന്നടിച്ചു.
തിരുവനന്തപുരം : തുറന്ന വിമർശനത്തിലൂടെ സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും പ്രതിസന്ധിയിലാക്കിയ പി.വി അൻവറിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ്. അൻവർ സംസാരിക്കുന്നത് സ്വർണ്ണക്കടത്ത്, ഹവാല ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ആരോപിച്ചു. സ്വർണക്കള്ളക്കടത്തിൽ അൻവറിന് ഷെയറുള്ളതായി നാട്ടിൽ സംസാരമുണ്ട്. സ്വർണ്ണ കള്ളക്കടത്തുകാരെയും, കാരിയർമാരെയും സംക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ടെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി തുറന്നടിച്ചു.
അൻവർ മദയാനയെ പോലെയാണ് പെരുമാറുന്നത്. അൻവറിന് ഒരു നാവേയുള്ളൂ. പക്ഷേ പാർട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ട്. അത് അൻവർ ഓർത്താൽ നല്ലതാണ്. ഇന്ന് അൻവർ ഇടതുപക്ഷ എം.എൽ എ എന്നത് കടലാസിൽ മാത്രമായി ഒതുങ്ങി. വലതുപക്ഷത്തിന്റെ കോടാലിയായാണ് അൻവർ പ്രവർത്തിക്കുന്നത്.
പി വി അൻവർ മലർന്ന് കിടന്ന് തുപ്പുകയാണ്. ഒരു പാർട്ടി പ്രവർത്തകനും അൻവറിന്റെ പിന്നാലെ പോകില്ല. പാർട്ടിയെ വെല്ലുവിളിച്ചാൽ പാർട്ടി പ്രതികരിക്കും. അത് അൻവറിന് ബോധ്യപ്പെടും. വീടിനു മുന്നിൽ പോലും ഫ്ലക്സ് ഉയർന്നു. പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാമെന്നും കുറച്ചു പേരെ അടർത്തിയെടുക്കാമെന്നതുമൊക്കെ അദ്ദേഹത്തിൻ്റെ വ്യാമോഹമാണ്. കേരള രാഷ്ട്രീയത്തിലെ എടുക്കാ പണ്ടമായി അൻവർ മാറും. അൻവറിന്റെ പൊതുയോഗത്തിന് ആളുകൂടിയേക്കും. അത് കൊണ്ടൊന്നും ആരേയും സി.പിഎമ്മിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. മലപ്പുറത്തെ ഒരു പാർട്ടി പ്രവർത്തകനും അൻവറിന് കൂടെയുണ്ടാവില്ല. മലപ്പുറത്തെ ഒരു പാർട്ടി പ്രവർത്തകനും അൻവറിന് കൂടെയുണ്ടാവില്ലെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് വ്യക്തമാക്കി.