Asianet News MalayalamAsianet News Malayalam

'എനിക്ക് പേടിയോ ആശങ്കയോ ഇല്ല, മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചു'; വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ

പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PV Anvar mla against Chief Minister pinarayi vijayan responded to criticism
Author
First Published Sep 27, 2024, 7:51 AM IST | Last Updated Sep 27, 2024, 8:04 AM IST

മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ ആരോപണം ഇന്നും കടുപ്പിച്ച് പി വി അൻവർ എംഎൽഎ. പിണറായി വിജയന്‍ തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ ആരോപിക്കുന്നു. കള്ളക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്ന് പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന്‍ ഭയമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. എന്താണ് പി ശശിയുടെ മാതൃകാപ്രവര്‍ത്തനമെന്ന് അന്‍വര്‍ ചോദിച്ചു. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കള്ളക്കടത്തും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന്‍റെ മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സെക്രട്ടറി നിസ്സഹായനാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ കത്തിപ്പടർന്ന പി വി അൻവറിനെ നേരിടാൻ ഒരുങ്ങികയാണ് സിപിഎം നേതൃത്വം. ഇന്നലത്തെ വാർത്താസമ്മേളനത്തിന് പിന്നാലെ അൻവറിനെ പൂർണമായി തള്ളി കൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ. പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അൻവറിന്റെ ശ്രമം. 

Latest Videos
Follow Us:
Download App:
  • android
  • ios