Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.

nipah death in kerala again malappuram native 14 year old child dies
Author
First Published Jul 21, 2024, 12:30 PM IST | Last Updated Jul 21, 2024, 1:02 PM IST

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക.

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്നതും ശ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ  4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. 

നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി, 214 പേര്‍ നിരീക്ഷണത്തിൽ, 2 പഞ്ചായത്തുകളിൽ നിയന്ത്രണം

nipah death in kerala again malappuram native 14 year old child dies

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 15 ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിക്ക് 20 നാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാള്‍ ഉള്‍പ്പെട്ടെ സമ്പര്‍ക്ക പട്ടികയിലുളളവരെല്ലാം നിരീക്ഷണത്തിലാണ്.കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. 

നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി, 214 പേര്‍ നിരീക്ഷണത്തിൽ, 2 പഞ്ചായത്തുകളിൽ നിയന്ത്രണം

246പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള, ​രോ​ഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ആദ്യം പരിശോധനക്ക് അയക്കും. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും.  

വണ്ടൂർ കരുവാരക്കുണ്ട് മേഖലയിൽ ഫീവർ ക്ലിനിക് സജ്ജീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് മേഖലയിൽ നിന്നും മൃഗങ്ങളുടെ സാമ്പിൾ ശേഖരിക്കും. ഹൈ റിസ്കിൽ പെട്ട രണ്ടു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. അവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരിൽ ഒരാൾക്ക് വൈറൽ ഫീവർ സ്ഥിരീകരിച്ചിട്ടുണ്ട്. 

മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios