Asianet News MalayalamAsianet News Malayalam

'മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, ഖേദം പ്രകടിപ്പിക്കുന്നു'; പ്രതികരണവുമായി 'ദി ഹിന്ദു' എഡിറ്റർ

മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു അറിയിച്ചു.

news paper the hindu appologize for pinarayi vijayan's remarks on malappuram
Author
First Published Oct 1, 2024, 4:22 PM IST | Last Updated Oct 1, 2024, 4:59 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി 'ദി ഹിന്ദു' ദിനപത്രം രംഗത്ത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് 'ദി ഹിന്ദു' അറിയിച്ചു. അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും 'ദി ഹിന്ദു' അറിയിച്ചു. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. 

മലപ്പുറം പരാമർശം യഥാർത്ഥ അഭിമുഖത്തിലേതല്ല. ആ പരാമർശം പിആർ ഏജൻസിയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണ്. മുമ്പ് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞതാണെന്ന് ഏജൻസി പ്രതിനിധി പറഞ്ഞു. ഇത് അതേപടി ഉൾപ്പെടുത്തിയത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു വ്യക്തമാക്കുന്നു. 

മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രം​ഗത്തെത്തിയത്. അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ ഹിന്ദു പത്രത്തിന് കത്ത് നൽകുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല വിവിധ വരികളിൽ ഉള്ളത്. കള്ളക്കടത്ത് സ്വർണ്ണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമർശിച്ചിട്ടില്ല. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ചെന്നും കത്തിൽ പറയുന്നു. മലപ്പുറത്ത് സ്വർണ്ണക്കടത്ത് നടക്കുന്നുണ്ടെന്നും അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. 

നേരത്തെ, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി. എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരാമർശം എന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. ദില്ലിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമെന്നും മുഖ്യമന്ത്രി നടത്തുന്നത് ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും വിഡി സതീശൻ വാർത്താകുറിപ്പിലൂടെ പ്രതികരിച്ചു. 

സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ദില്ലിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണ്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ദില്ലിയിൽ വച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ദേശവിരുദ്ധ പ്രർത്തനങ്ങൾക്ക് സ്വർണക്കടത്തിലൂടെ പണം ലഭിച്ചെങ്കിൽ അവർക്കെതിരെ എന്ത് നടപടിയാണ് സംസ്ഥാന സർക്കാരും പൊലീസും സ്വീകരിച്ചതെന്നും പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

മുഖ്യമന്ത്രി പറയുന്നത് ശരിയെങ്കിൽ അത് ഗൗരവ സ്വഭാവമുള്ളതാണ്. അങ്ങനെയെങ്കിൽ ഇത്രനാളും  ഇക്കാര്യം മറച്ചുവച്ചതെന്തിന്?  ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മാത്രം നൽകി ഒതുക്കേണ്ട വിഷയമല്ലിത്. സംഘ്പരിവാറുമായി മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുള്ള അവിശുദ്ധ ബാന്ധവം പ്രതിപക്ഷം തുറന്നു കാട്ടിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ വരുന്നത്. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള പരിചയായി മാത്രമെ മുഖ്യമന്ത്രിയുടെ പരാമർശത്തെ കാണാനാകൂ.

സ്വർണക്കള്ളക്കടത്തുകാരുടെ പറുദീസയായി കേരളം മാറുന്നുവെന്ന അടിയന്തര പ്രമേയത്തിന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അവതരണാനുമതി തേടിയത് ഞാനാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ്ണത്തിൽ നിന്നുള്ള നികുതി വെട്ടിപ്പിനെ കുറിച്ച് നിയമസഭയിൽ പലവട്ടം പറഞ്ഞു. സ്വർണക്കടത്തിന് സർക്കാരിന്റെയും സിപിഎമ്മിന്റെയും സഹായമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. അന്നൊന്നും പറയാതിരുന്ന കാര്യമാണ് മുഖ്യമന്ത്രി ഇന്നലെ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തൽ ശരിയെങ്കിൽ, മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പരാജയം മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞു. 

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios