Asianet News MalayalamAsianet News Malayalam

'വയനാട് പുനരധിവാസം വൈകുമോയെന്ന് ആശങ്ക', ഇരകള്‍ക്ക് ആദരാഞ്ജലിയോടെ നിയമസഭ തുടങ്ങി

പുനരധിവാസത്തിൽ പ്രതിപക്ഷം നൽകിയത് സമാനതകളില്ലാത്ത പിന്തുണയാണെന്നും മാതൃകാ പുനരധിവാസം നടപ്പാക്കണമെന്നും വിഡി സതീശൻ പറഞ്ഞു

 Kerala Assembly session begins today latest updates Assembly Tributes to those who died in the Wayanad disaster
Author
First Published Oct 4, 2024, 11:27 AM IST | Last Updated Oct 4, 2024, 12:31 PM IST

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നിയമസഭ. പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ നേതാക്കളും കടുത്ത വിമർശനം  ഉന്നയിച്ചപ്പോൾ കേന്ദ്ര നയത്തിൽ തൊടാതെയായിരുന്നു  മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രസംഗം. വയനാട് ദുരിത ബാധിതർക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിഞ്ഞു.

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന് തുടക്കമായത്. വയനാട്ടിലെ പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനരധിവാസത്തിന് കേന്ദ്രസർക്കാരിന്റെയും ലോകത്തിന്‍റെ ആകെയും പിന്തുണ വേണം ശാസ്ത്രീയ ഭൂവിനിയോഗം, അപകട മുന്നറിയിപ്പ് തുടങ്ങിയ സംവിധാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

വയനാട് പുനരധിവാസ പദ്ധതിക്ക് പ്രാഥമിക രൂപരേഖയായെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കണം. പുനരധിവാസ പ്രവർത്തനങ്ങൾക്ക് താമസം നേരിടുമോ എന്ന ആശങ്ക ഉണ്ടെന്നും രാജൻ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 1000 സ്ക്വയർ ഫീറ്റ് വീടാണ് പരിഗണനയിലുള്ളതെന്നും പുനരധിവാസത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.


വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമ‍ർശിച്ചു. താൽകാലിക സഹായം പോലും നൽകാത്ത കേന്ദ്ര നടപടി വിമർശിക്കാതെ പോകാനാകില്ല. പുനരധിവാസത്തിൽ പ്രതിപക്ഷം നൽകിയത് സമാനതകളില്ലാത്ത പിന്തുണയാണെന്നും മാതൃകാ പുനരധിവാസം നടപ്പാക്കണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
അതേസമയം, വയനാട് ദുരന്തത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തി .ദുരന്ത സമയത്ത് ഒപ്പം നിന്നെങ്കിലും പുനരധിവാസത്തിന് വാർത്താ പ്രാധാന്യം നൽകുന്നില്ല. മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് വാർത്ത അപ്രത്യക്ഷമായെന്നെന്നും സ്പീക്കർ പറഞ്ഞു.

ജനങ്ങളുടെ ആത്മാർത്ഥതയിലാണ് വയനാടിന്‍റെ അതിജീവനമെന്നും പ്രധാനമന്ത്രിയുടെ സ്നേഹഭാവം വല്യ പ്രതീക്ഷയാണ് വയനാടിന് ഉണ്ടായിരുന്നതെന്നും എന്നാൽ സഹായം വൈകുന്നതിൽ വലിയ ആശങ്കയെന്നും മുറിവുണങ്ങും മുൻപെയാണ് സഹായം എത്തിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കേന്ദ്ര സമീപനത്തിൽ നിരാശയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേന്ദ്ര നിലപാടിലെ അപലപിക്കുകയാണ്. വയനാടിന് വേണ്ടത് പ്രത്യാശയുടെ വെളിച്ചമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒരുമിക്കണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.കേന്ദ്ര സമീപനം വിഷമം ഉണ്ടാക്കുന്നതെന്നും നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട് പുനരധിവാസത്തിന് സന്നദ്ധ സംഘടനകളുടെ സഹായ വാഗ്ദാനം ഫലപ്രദമായി ഉപയോഗിക്കണമെന്നും സമയബന്ധിത തീർപ്പില്ലാത്തത് പുനരധിവാസ പ്രവർത്തനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.വയനാട് പുനരധിവാസത്തിന് പൂർണ്ണ പിന്തുണയെന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു. കേന്ദ്ര സർക്കാർ അവഗണനയിൽ ശക്തിയായി പ്രതിഷേധിക്കുകയാണ്. രാജ്യം കണ്ട മികച്ച ദുരന്ത നിവാരണം നടപ്പാക്കിയെന്നും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് പിന്നിലെല്ലാം ഒരു രഹസ്യം ഉണ്ടെന്നും അത് മനസിലാക്കുന്നതിലാണ് കാര്യമെന്നും തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു.


നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

അതേസമയം, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാൻ ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 18ന് പിരിയാനായിരുന്നു മുൻ തീരുമാനം. 15 നുള്ളിൽ നിയമനിർമ്മാണ നടപടികൾ തീർക്കാനാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios