കനത്ത മഴ; വ്യാപക നാശനഷ്ടം, മലയോരമേഖകളിൽ മഴ കനക്കും, വിനോദ സഞ്ചാരത്തിന് നിയന്ത്രണം
അതേസമയം, മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോരമേഖകളിൽ മഴ കനക്കും. അടുത്ത മണിക്കൂറുകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
![heavy rain; Widespread damage, heavy rainfall in mountainous areas, restrictions on tourism heavy rain; Widespread damage, heavy rainfall in mountainous areas, restrictions on tourism](https://static-ai.asianetnews.com/images/01j1aczaker0wv8w9283qtc8v8/fotojet--2-_363x203xt.jpg)
തിരുവനന്തപുരം: കനത്തമഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരം വീണും, മണ്ണിടിഞ്ഞും വ്യാപകനഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് 24 മണിക്കൂറിൽ പെയ്തത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴയെന്നാണ് റിപ്പോർട്ട്. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടുതൽ ഡാമുകൾ തുറന്നതോടെ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോരമേഖകളിൽ മഴ കനക്കുമെന്നും അടുത്ത മണിക്കൂറുകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
രാവിലെ മുതൽ തുടരുന്ന ശക്തമായ മഴയും മഴക്കെടുതികളും ഇപ്പോഴും തുടരുകയാണ്. അമ്പലപ്പുഴയിൽ വീടിന്‍റെ മേൽക്കൂര തകര്‍ന്ന് അമ്മയ്ക്കും നാലു വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. കണ്ണൂർ പയ്യന്നൂരിൽ മിന്നൽ ചുഴിലിയിൽ മരങ്ങൾ കടപുഴകി. നാല് വീടുകൾ ഭാഗികമായി തകർന്നു. ഇടുക്കിയിലും കൊല്ലത്തും വീടുകൾ തകർന്നു. അതിരപ്പിള്ളിയിലും എടവണ്ണയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് ആയിരത്തിലധികം കുടുംബങ്ങൾക്ക് ആശ്രയമായ, ആലത്തൂർ പത്തനാപുരത്തെ നടപ്പാലം തകർന്നു. പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. ശക്തമായ മഴയിൽ വയനാട് നെന്മേനി ഗ്രാമപഞ്ചായത്തിലെ നമ്പ്യാർകുന്നിൽ വീടിൻ്റെ മേൽക്കൂര തകർന്നു. നാട്ടുകാരനായ ബാബുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് പൊളിഞ്ഞു വീണത്. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലപ്പഴക്കം കൊണ്ട് വീട് ശോച്യാവസ്ഥയിലായിരുന്നു. അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടിയിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ പൂന്തുരുത്തി, നാലാം വാർഡ് നെരവംതറ, 7-ാം വാർഡ് കുന്നുമ്മാടി -കുതിരച്ചാൽ, 10-ാം വാർഡ് മണലേൽ അംബേദ്കർ കോളനി, 11-ാം വാർഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്.
അതിനിടെ, ടൂറിസത്തിനും വിലക്കേർപ്പെടുത്തി. ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. പത്തനംതിട്ടയിൽ ഈ മാസം 30 വരെ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊന്മുടി ഇക്കോ ടൂറിസം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചതായി അധികൃതർ അറിയിച്ചു. മഴ കനത്തതോടെ കടലാക്രമണവും രൂക്ഷമാണ്. ഈ കാലവർഷക്കാലത്തെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ശരാശരി 69.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് റവന്യുമന്ത്രി അറിയിച്ചു. കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലി മീറ്റർ മഴയും വയനാട്ടിൽ 95.8 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തി. കോട്ടയത്തെ കിടങ്ങൂരിൽ 199 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. റവന്യുമന്ത്രി യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
https://www.youtube.com/watch?v=Ko18SgceYX8