നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ആദിവാസി ഗോത്ര മഹാസഭ. എൽഡിഎഫ് ഭരണത്തിൽ ദളിത്-ആദിവാസി വിഭാഗങ്ങൾ കടുത്ത തിരിച്ചടി നേരിട്ടെന്നും മൂന്നാം തുടർഭരണം അപകടകരമാണെന്നും ഗീതാനന്ദൻ പറഞ്ഞു.

കൽപ്പറ്റ: ആദിവാസി ഗോത്ര മഹാസഭയുടെ പിന്തുണ യുഡിഎഫിനെന്ന് എം ഗീതാനന്ദൻ. മാനന്തവാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സംസ്ഥാനത്ത് മൂന്നാം തുടർ ഭരണം അപകടകരമാണെന്നും ഗീതാനന്ദൻ പറഞ്ഞു. എൽഡിഎഫ് ഭരണ കാലത്ത് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ദളിത് ആദിവാസി വിഭാഗങ്ങളാണ്. എൽഡിഎഫ് ഹിന്ദുത്വ സംഘങ്ങളുമായി സഹകരിക്കുന്നു. മൂന്നാം ഭരണം വന്നാൽ കേരളത്തിലെ ആദിവാസി ദളിത് വിഭാഗങ്ങൾ തുടച്ചു നീക്കപ്പെടും. സീറ്റ് കിട്ടിയില്ല എന്നത് കൊണ്ട് ഒരു മുന്നണിക്കെതിരായ നിലപാട് സ്വീകരിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെ ആദിവാസി ദളിത് വിഭാഗങ്ങളെ കേൾക്കാൻ തയ്യാറാകണം. ആദിവാസി ഗോത്ര മഹാസഭയുടെ പിന്തുണ യുഡിഎഫിൻ്റെ വിജയ സാധ്യത വർധിപ്പിക്കുമെന്നും ഗീതാനന്ദൻ അവകാശപ്പെട്ടു. മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജെആര്‍പിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. മാനന്തവാടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ സി കെ ജാനു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നൽകിയില്ല. സീറ്റ് നൽകാത്തതിൽ അതൃപ്തി പരസ്യമാക്കിയിരുന്നെങ്കിലും യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ജെആര്‍പിയുടെ തീരുമാനം.