ഏപ്രില്‍ 15-നകം ഡിപിആര്‍ ലഭ്യമാക്കി ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികളിലേക്ക് കടക്കും.

തൃശൂർ: പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ തീരുമാനം. പ്രാഥമികമായി 368 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷനെ (കെഐഐഡിഎസ്) തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തി. സ്ഥലം എംഎല്‍എകൂടിയായ റവന്യൂ മന്ത്രി കെ രാജന്‍, ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ കിഫ്ബി സിഇഒ കെ എം എബ്രഹാം, കിഫ്ബി ജനറല്‍ മാനേജര്‍ ഷൈല എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 

ഏപ്രില്‍ 15 നകം ഡിപിആര്‍ ലഭ്യമാക്കി ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികളിലേക്ക് കടക്കും. ഒമ്പത് സോണുകളിലാണ് പീച്ചിയുടെ സമഗ്രവികസനം നടപ്പിലാക്കുന്നത്. ഇതില്‍ എട്ടാം സോണിന്‍റെ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. നിലവിലെ പീച്ചി ഹൗസ് തനിമ നിലനിര്‍ത്തി നവീകരിക്കല്‍, അതിഥി മുറികള്‍, കിച്ചണ്‍, റസ്‌റ്റോറന്‍റ് എന്നിവയോടെ പുതിയ ബ്ലോക്കുകളുടെ നിര്‍മ്മാണം. പൂന്തോട്ടം എന്നിവയാണ് ആദ്യംഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക. ഇതിനുള്ള പ്രത്യേക ഡിപിആര്‍ അടിയന്തരമായി കെഐഐഡിഎസ് തയ്യാറാക്കി മേയ് മാസത്തിന് മുമ്പ് ഭരണാനുമതിക്ക് സമര്‍പ്പിക്കും. ഇതോടൊപ്പം മറ്റു ഘട്ടങ്ങളിലെ പ്ലാനിന്റെയും പ്രവര്‍ത്തനങ്ങളുടെയും വിശദ പരിശോധനയും പഠനവും നടക്കും.

പീച്ചി ഡാമിന്റെ 86 ഏക്കര്‍ ഭൂമിയും പ്രകൃതിക്ക് കോട്ടം തട്ടാത്തവിധം വികസനത്തിനായി ഉപയോഗപ്പെടുത്തും. പ്രവേശന കവാടത്തിനോട് ചേര്‍ന്ന ആദ്യ സോണില്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററും മള്‍ട്ടിപ്ലസ് തിയേറ്റര്‍ കോംപ്ലക്‌സും വിശാലമായ പാര്‍ക്കിങ് ഏരിയയും വരുന്നതോടെ പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിനൊപ്പം വിലങ്ങന്നൂര്‍ ഉള്‍പ്പടെയുള്ള സമീപപ്രദേശങ്ങളുടെ സാമ്പദ് വ്യവസ്ഥയ്ക്കും വേഗം കൂടും എന്നാണ് നിരീക്ഷണം. പീച്ചിയിലെ മുഴുവന്‍ റോഡുകളുടെയും നവീകരണവും സംയോജനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല സ്ഥലത്തും പഴയ കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകള്‍ പുതിയൊരു സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും പീച്ചി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കും.

Read More:ഓസ്ട്രേലിയയിലുള്ള മകൾ കണ്ടത് അമ്മയെ വലിച്ചിഴയ്ക്കുന്നത്; സഹോദരന്‍റെ ക്രൂരത വെളിപ്പെടുത്തി യുവതിയുടെ ഇടപെടൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം