കടുപ്പിച്ച് സിപിഐ, 'ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിക്ക് അർഹനല്ല, മാറ്റിയേ തീരൂ'
ആർ എസ് എസ് പ്രമാണിമാരെ വീണ്ടും വീണ്ടും പോയി കിന്നാരം പറയാൻ പോകുന്ന ഒരാൾ പൊലീസിന്റെ എ ഡി ജി പി പദവിയിൽ ഇരിക്കാൻ അർഹനല്ല. ഈ വിഷയത്തിൽ സി പി ഐക്കുള്ളത് ഉറച്ച നിലപാടാണ്.
തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി കെ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മതിലകത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസ് പ്രമാണിമാരോട് വീണ്ടും വീണ്ടും കിന്നാരം പറയാൻ പോകുന്ന ഒരാൾ പൊലീസിന്റെ എ ഡി ജി പി പദവിയിൽ ഇരിക്കാൻ അർഹനല്ല. ഈ വിഷയത്തിൽ സി പി ഐക്കുള്ളത് ഉറച്ച നിലപാടാണ്.
നിലമ്പൂരിലെ എം എൽ എ എന്തൊക്കെയോ പറയുന്നുണ്ട്. ആഭ്യന്തര കാര്യങ്ങളിൽ ചിലതിനെല്ലാം ഗൗരവം ഉള്ളതാണെങ്കിലും അവക്ക് പരിഹാരം വേണം. നിലമ്പൂർ എം എൽ എ രക്ഷകനല്ല. യഥാർത്ഥ രക്ഷകർ ജനങ്ങളാണ്. ഇടതുപക്ഷ ആശയത്തോട് ഹൃദയത്തിന്റെ ഉള്ളിൽ ലവലേശം ആത്മാർത്ഥത ഇല്ലാത്ത പണത്തിന്റെയും പ്രതാപത്തിന്റെയും ഹുങ്കിന്റെയും രാഷ്ട്രീയത്തെ മാത്രം വലുതായി കാണുന്ന ഒരാൾ പെട്ടെന്ന് പൊട്ടിമുളച്ചിട്ടു ഞാൻ രക്ഷിക്കാമെന്നു പറഞ്ഞാൽ അത് കേട്ട് സി പി ഐയുടെയോ, സി പി എമ്മിന്റെയോ എൽഡിഎഫിന്റെയോ ഒരാൾ പോലും പോകാൻ പോകുന്നില്ല. സിപിഐക്കും സി പി എമ്മിനും വേറെ വേറെ വഴിയില്ല. ഒരേ ഒഴിയാണ്. അത് സത്യത്തിന്റെ നേരിന്റെ വഴിയാണ്. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോൾ വേറെ ആയിരിക്കാം. പക്ഷെ ആ ഉത്തരമെല്ലാം ഒന്നാകും.