Asianet News MalayalamAsianet News Malayalam

പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ;മലപ്പുറത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് ഫിറോസ്

അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

cm pinarayi vijayan's malappuram remark: rahul mamkootathil and pk firos ask cm to apologize people in malappuram
Author
First Published Oct 1, 2024, 5:03 PM IST | Last Updated Oct 1, 2024, 5:03 PM IST

കൊച്ചി: ഒരു ഭരണപക്ഷ എംഎൽഎ തന്നെ സംസ്ഥാന സർക്കാരിന്‍റെ അധോലോക പ്രവർത്തനങ്ങൾക്കെതിരായി പൊതുയോഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് സി പി എമ്മിലാണ്. ഏറ്റവും കൂടുതൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പേറുന്ന ആളുകളെ നമുക്ക് സിപിഎം നേതൃത്വത്തിനകത്ത് കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ളാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും അക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്. ഐ പി എസ് റാങ്കുള്ള കൊടി സുനിയാണ് എഡിജിപി അജിത് കുമാർ. ഒക്ടോബര്‍ എട്ടിന് യുഡിഎഫ് നിയമസഭ മാര്‍ച്ച് നടത്തും. സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറും സ്വപ്നയും മലപ്പുറം ജില്ലക്കാരാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. 

ഡൽഹി ആസ്ഥാനമായ പി ആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരുമാനിക്കുന്നത് ഒരു പി ആർ ഏജൻസിയാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. മുമ്പ് വിഎസ് പറഞ്ഞത് നമുക്കറിയാമല്ലോ. ഇത് ആ പാർട്ടിയുടെ നിലപാടാണ്. അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ആർ എസ് എസ് കാർ പ്രതികളാകുന്ന കേസുകളിലെ പൊലീസ് വീഴ്ച യാദൃശ്ചികമല്ലെന്നും മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പോലും മുഖ്യമന്ത്രിയുടെ ആർഎസ്എസിന്റെ അനുകൂലമായ നിലപാടിന്റെ വ്യക്തമായ തെളിവാണെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയാൻ തയ്യാറാകണം എന്ന്  ആവശ്യപ്പെടുകയാണെന്നും പികെ ഫിറോസ് പറഞ്ഞു.

കെ എം ഷാജിയുടെ പരിപാടി മാറ്റിവച്ച സംഭവം അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് പികെ ഫിറോസ് പറഞ്ഞു. പാർട്ടി തീരുമാനിക്കാത്ത ഒരു പരിപാടിയാണ്. കാഫിർ സ്ക്രീൻ ഷോട്ട് പോലെ ഒരു നോട്ടീസ് പരിപാടിയുടേതായി വരികയായിരുന്നു. അത്തരമൊരു പരിപാടി പാർട്ടി ആലോചിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികൾ പടച്ചു വിടുന്ന ഒരു ആരോപണം മാത്രം.
ഷാജിക്ക് എവിടെയും പ്രസംഗിക്കുന്നതിന് ഒരു തടസവും ഇല്ല. അൻവർ രാഷ്ട്രീയ നിലപാട് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാടും പറയുമെന്നും പികെ ഫിറോസ് പറഞ്ഞു.

പുതിയൊരു കേരളം എപ്പോള്‍ കാണാനാകും? റോഡുകളുടെ ശോചനീയാവസ്ഥയിൽ സര്‍ക്കാരിനെതിരെ ഹൈക്കോടതി

 

Latest Videos
Follow Us:
Download App:
  • android
  • ios