കേരള ഭാഗ്യക്കുറിക്കൊപ്പം വിറ്റത് 'ബോച്ചെ ടീ' കൂപ്പൺ; ഏജന്‍സി സസ്പെൻഡ് ചെയ്ത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ അംഗീകൃത ഏജന്‍റായിരിക്കെ ബോച്ചേ ടീ എന്ന ഉത്പന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു
![Boche Tea Coupon sold with Kerala Lottery Director of Lottery Department by suspending the agency Boche Tea Coupon sold with Kerala Lottery Director of Lottery Department by suspending the agency](https://static-ai.asianetnews.com/images/01j1fj2tjj76kh1hvcs9ve7yjq/boche-tea-kerala-lottery_363x203xt.jpg)
പത്തനംതിട്ട: അനധികൃത ലോട്ടറി വില്‍പ്പന നടത്തിയതിന് അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച്-3714 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ് എബ്രഹാം റെന്‍ സസ്‌പെന്‍ഡ് ചെയ്തത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ അംഗീകൃത ഏജന്‍റായിരിക്കെ ബോച്ചേ ടീ എന്ന ഉത്പന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. വകുപ്പ് നിര്‍ദേശപ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
ബോച്ചേ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരമാണെന്നും ഇതിനെതിരേ ലോട്ടറി റഗുലേഷന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സംസ്താന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മേപ്പാടി പോലീസ് ക്രൈം 235/24 ആയി കേസന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാര്‍ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താല്‍പര്യ വിരുദ്ധവും ലോട്ടറി റെഗുലേഷന്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനവുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2005-ലെ കേരളാ പേപ്പര്‍ ലോട്ടറീസ് (റെഗുലേഷന്‍) ചട്ടങ്ങളിലെ 5(5) ചട്ട പ്രകാരമാണ് ഷിനോ കുഞ്ഞുമോന്‍റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.
നേരത്തെ, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നു. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്.
ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം