അരൂർ-തുറവൂർ ദുരിതയാത്ര: 'വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ് പരിഹാരം'; വലിയ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കളക്ടർ
ഓടകൾ നിർമ്മിക്കാൻ റോഡ് അടച്ചിടേണ്ടി വരുമെന്നും മേൽപാത നിർമ്മാണം കഴിഞ്ഞ ശേഷം മാത്രമേ ഓട നിർമ്മിക്കാനാകൂ എന്നും കളക്ടർ പറഞ്ഞു.

കൊച്ചി: വാഹനങ്ങൾ വഴി തിരിച്ചുവിടുക മാത്രമാണ് അരൂർ തുറവൂർ ദുരിതയാത്രക്ക് പരിഹാരമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. അതിനായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കളക്ടർ അറിയിച്ചു. വലിയ വാഹനങ്ങൾ അരൂർ തുറവൂർ ദേശീയ പാത വഴി വരാൻ അനുവദിക്കില്ല. റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കും. അതുപോലെ തന്നെ ശനി, ഞായർ ദിവസങ്ങളിൽ റോഡ് അടച്ചിട്ട് മറു ഭാഗത്തെ കുഴികൾ അടയ്ക്കും. ഓടകൾ നിർമ്മിക്കാൻ റോഡ് അടച്ചിടേണ്ടി വരുമെന്നും മേൽപാത നിർമ്മാണം കഴിഞ്ഞ ശേഷം മാത്രമേ ഓട നിർമ്മിക്കാനാകൂ എന്നും കളക്ടർ പറഞ്ഞു.
അതേ സമയം, ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍ തുറവൂര്‍ ദേശീയ പാതയിലുണ്ടായ രൂക്ഷമായ ഗതാഗതകുരുക്കില്‍ കളക്ടര്‍ മൂക സാക്ഷിയായി ഇരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. മഴ പെയ്താല്‍ സാഹചര്യം കൂടുതല്‍ മോശമാകും. കര്‍മ പദ്ധതി രൂപീകരിച്ച് ഉടന്‍ പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാവരും തങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുകയാണെന്ന് നീരസം പ്രകടിപ്പിച്ച ദേശീയപാത അതോറിറ്റി ആദ്യമായല്ല ആകാശ പാത നിര്‍മിക്കുന്നതെന്നും ഇതെല്ലാം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും കോടതിയില്‍ പറഞ്ഞു.
