'എഡിജിപിയെ മാറ്റാതെ പറ്റില്ല', നിലപാട് കടുപ്പിച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി
എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇരിക്കെയാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവര്‍ത്തിച്ചത്. സിപിഎം - സിപിഐ നേതൃയോഗങ്ങൾ നാളെ ചേരാൻ ചേരാൻ ഇരിക്കുന്നതിന് മുന്നോടിയായി ആയിരുന്നു നിര്‍ണായക കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരം എകെജി സെന്‍ററിലാണ് കൂടിക്കാഴ്ച നടന്നത്. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.
മറ്റന്നാള്‍ നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. അന്ത്യശാസനമെന്ന നിലയിലാണിപ്പോള്‍ എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന നിലപാട് വീണ്ടും സിപിഐ ആവര്‍ത്തിച്ചത്.