Asianet News MalayalamAsianet News Malayalam

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ

Actor Siddique son shaheen friends in police custody
Author
First Published Sep 29, 2024, 2:45 PM IST | Last Updated Sep 29, 2024, 3:49 PM IST

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് കൊച്ചി പോലീസ് പറയുന്നത്. രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പോലീസ് കസ്റ്റഡിക്കെതിരെ ഇവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവർ പരാതി നൽകി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.

സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കൊച്ചിയിൽ തന്നെ വിവിധ ഇടങ്ങളിലായാണ് നടൻ ഒളിവിൽ കഴിയുന്നത്. ആദ്യം തെരച്ചിൽ ഊർജ്ജിതമാക്കിയ അന്വേഷണ സംഘം ഇപ്പോൾ നടപടികളുടെ വേഗത കുറച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണം.

സുപ്രീം കോടതിയിൽ സിദ്ദിഖിന് ഹർജി ഫയൽ ചെയ്യാനും കേസ് പരിഗണിക്കുന്നത് വരെ വേണ്ടത്ര സമയവും നൽകുന്നത് അന്വേഷണ സംഘവുമായുള്ള ധാരണയിലെന്നാണ് വിവരം. ജസ്റ്റിസുമാരായ ബേല എം  ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാകും കേസ് പരിഗണിക്കുക. എന്നാൽ സുപ്രീംകോടതിയിൽ പ്രോസിക്യൂഷൻ അഭിഭാഷകരുമായി ചർച്ച ചെയ്ത് വാദമുഖങ്ങൾ കൃത്യമായി അവതരിപ്പിക്കും. ഇതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് എസ് പി മാർ ദില്ലിയിലെത്തും. 

പരാതിക്കാരിയും അഭിഭാഷകൻ വഴി കോടതിൽ ഹാജരാകും. അറസ്റ്റ് വൈകിപ്പിക്കുന്നതിനും, ഡിജിറ്റൽ തെളിവ് ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ചയെന്ന് പരാതിക്കാരിയടക്കം ആരോപണം ഉയർത്തിയ സാഹചര്യത്തിലാണ് വിമർശനങ്ങൾ ഒഴിവാക്കാനുള്ള നടപടി. സിദ്ദിഖ് ഇടയ്ക്കിടെ ഫോൺ ഓൺ ചെയ്ത് പൊലീസിന്റെ നിരീക്ഷണത്തിലെന്ന് സൂചന നൽകിയിരുന്നു. കുടുംബ അംഗങ്ങളും, സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ തേടിയ പൊലീസ് നടന്റെ അടുത്ത ദിവസങ്ങളിലെ ബാങ്ക് വിശദാംശങ്ങളും തേടി. 

കുറച്ചധികം ദിവസം ഒളിവിൽ കഴിയാനുള്ള പണം ബാങ്കിൽ നിന്ന് നടൻ നേരത്തെ പിൻവലിച്ചിരുന്നതായാണ് വിവരം. മറ്റ് സംസ്ഥാനങ്ങളിലെ പത്രമാധ്യമങ്ങളിലടക്കം നടന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് നൽകിയെങ്കിലും നടനെ നിരീക്ഷിക്കുന്നതിലപ്പുറം അറസ്റ്റ് ഉടൻ വേണ്ടെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിർദ്ദേശം.സുപ്രീംകോടതി കേസ് പരിഗണിക്കും വരെ സമയം നൽകാൻ അഭിഭാഷകൻ വഴി സിദ്ദിഖും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച സുപ്രീംകോടതി തീരുമാനത്തോടെയാകും സിദ്ദിഖിന്റെ അറസ്റ്റിൽ തീരുമാനമുണ്ടാവുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios