Asianet News MalayalamAsianet News Malayalam

എണ്ണക്കപ്പൽ തകർത്ത് ഹൂതികൾ, നടുക്കുന്ന വീഡിയോക്ക് പിന്നാലെ തിരിച്ചടി; 15 ഹൂതി കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക

നിരവധി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കെടുത്തു. ആയുധ സംഭരണ കേന്ദ്രങ്ങളടക്കം 15 ഹൂതി കേന്ദ്രങ്ങൾ തകർത്തുവെന്നാണ് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കിയത്. 

US launches airstrikes by fighter jets and ships on Yemen s Iran backed Houthi rebels latest update
Author
First Published Oct 5, 2024, 8:12 AM IST | Last Updated Oct 5, 2024, 8:12 AM IST

സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ ആക്രമണം.യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത
ആക്രമണത്തിൽ 15 ഹൂതി കേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്. ചരക്കു കപ്പലുകൾ ആക്രമിച്ചുകൊണ്ട് ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കാനുള്ള ഹൂതികളുടെ നീക്കത്തിനുള്ള മറുപടിയായാണ് അമേരിക്കയുടെ ആക്രമണം.

കഴിഞ്ഞ ആറ് മാസത്തിനിടെ നൂറിലേറെ ചരക്കു കപ്പലുകൾക്ക് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സാധാരണയിലും കടുത്ത ഒരു ആക്രമണം ഇന്നലെ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്. നിരവധി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കെടുത്തു. ആയുധ സംഭരണ കേന്ദ്രങ്ങളടക്കം 15 ഹൂതി കേന്ദ്രങ്ങൾ തകർത്തുവെന്നാണ് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കിയത്. 

അതേസമയം ലെബനോനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രിയും ബെയ്റൂത്തിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ലെബനോനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു.ഒരു ലക്ഷത്തിലേറെ പേർ തെരുവിലാണ്. നിരവധി അഭയാർത്ഥികേന്ദ്രങ്ങൾ സർക്കാർ  തുറന്നിട്ടുണ്ടെങ്കിലും അവിടെയെല്ലാം തിങ്ങിഞെരുങ്ങിയതോടെ കുട്ടികളടക്കം തെരുവിൽ അഭയം തേടിയിരിക്കുകയാണ്. പതിനായിരക്കണക്കിന് പേരാണ് പാലായനം തുടരുന്നത്. 

ബെയ്റൂട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ ലബനൻ–സിറിയ അതിർത്തിയിലെ തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ്  ഇസ്രയേൽ ബോംബിട്ടു തകർത്തു. സിറിയയിൽനിന്ന് ഹിസ്ബുല്ലയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്ന ഇവിടത്തെ തുരങ്കം  തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലബനനിൽ നിന്ന് 4 ലക്ഷത്തിലേറെപ്പേരാണ് ഈ റോഡിലൂടെ സിറിയയിലേക്ക് പാലായനം ചെയ്തത്. അതിനിടെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് ഇസ്രായേലിസൈനികരും കൊല്ലപ്പെട്ടു.

Read More : ഇറാന്‍റെയും ഇസ്രയേലിന്‍റേയും പോരിൽ ഇന്ത്യക്കും ആധി; ഇന്ധന വില കുത്തനെ ഉയരും, സാമ്പത്തിക രംഗത്ത് ആശങ്ക

Latest Videos
Follow Us:
Download App:
  • android
  • ios