പെരുന്നാൾ ദിനത്തിൽ ഇറാന്‍റെ മിസൈൽ ജറുസലേമിലെ അൽ-അഖ്‌സ പള്ളിക്ക് സമീപം പതിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. 'മത' ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം പുറത്തുവന്നെന്ന വിമർശനത്തോടെ വീഡിയോ പങ്കുവച്ചു.
ജറുസലേം: ഇറാനിൽ നിന്ന് തൊടുത്ത മിസൈൽ പെരുന്നാൾ ദിനത്തിൽ ജറുസലേമിൽ പതിച്ചെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ദൃശ്യം പുറത്തുവിട്ടു. അൽ-അഖ്സ പള്ളിയിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് മിസൈൽ പതിച്ചതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. "ഈദുൽ ഫിത്തർ ആഘോഷത്തിനിടെ ഇറാന്‍റെ മിസൈൽ ജറുസലേമിൽ പതിച്ചു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും ഏറ്റവും പുണ്യസ്ഥലമായി കാണുന്ന ഇടത്തു നിന്നും ഏതാനും മീറ്റർ അകലെ. 'മത' ഭരണകൂടത്തിന്റെ യഥാർത്ഥ മുഖമാണിത്"- എന്നു കുറിച്ചാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ജറുസലേമിലെ ഓൾഡ് സിറ്റിയിലെ കുന്നിൻചെരുവിൽ സ്ഫോടനത്തിൽ ഗർത്തം രൂപപ്പെട്ടു. അവശിഷ്ടങ്ങൾ റോഡിൽ ചിതറിത്തെറിച്ചു. ടെമ്പിൾ മൗണ്ടിൽ ആഘാതം അനുഭവപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലിനെ തകർക്കുക എന്ന ലക്ഷ്യവുമായി സാധാരണ ജനങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളിലും പുണ്യസ്ഥലങ്ങളിലും വിവേചനരഹിതമായി ആക്രമണം നടത്തുകയാണ് ഇറാനെന്ന് ഐഡിഎഫ് ആരോപിച്ചു. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് അൽ അഖ്സ പള്ളിയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനാൽ പെരുന്നാൾ നമസ്കാരത്തിനായി നൂറുകണക്കിന് മുസ്ലീം വിശ്വാസികൾ പള്ളിക്ക് പുറത്ത് ഒത്തുകൂടിയിരുന്നു. ഫെബ്രുവരി 28 ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം, ജറുസലേമിലെ ഏറ്റവും പാവനമായി കരുതപ്പെടുന്ന മൂന്ന് പുണ്യസ്ഥലങ്ങളും ഇസ്രയേൽ അടച്ചു. അൽ-അഖ്‌സ പള്ളി, ഹോളി സെപൽച്ചർ ചർച്ച്, വെസ്റ്റേണ്‍ വാൾ എന്നിവയാണ് അടച്ചത്.
താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
പശ്ചിമേഷ്യയിൽ 5 ദിവസം 'നിയന്ത്രിത' വെടിനിർത്തൽ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്. 5 ദിവസത്തേക്ക് ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായി തുടരുന്ന ആഴത്തിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. നിലവിലെ ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന് പൂർണ്ണവും സമഗ്രവുമായ പരിഹാരം കാണുകയാണ് ചർച്ചകളുടെ ലക്ഷ്യമെന്നും ട്രംപ് വിവരിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നും, സമാധാനപരമായ നീക്കങ്ങൾക്ക് അവസരം നൽകാനാണ് ഈ താൽക്കാലിക വെടിനിർത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ
ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കെതിരായ സൈനിക നടപടികൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. മെഹർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ വാദം സമയം നേടാനുള്ള അടവാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സംഘർഷത്തെ തുടർന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും കൂടുതൽ സൈനിക നടപടികൾക്ക് തയ്യാറെടുക്കാനുമാണ് ഈ നീക്കമെന്നും ഇറാൻ ആരോപിക്കുന്നു. ‘സംഘർഷം ലഘൂകരിക്കാൻ മേഖലയിലെ രാജ്യങ്ങൾ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. അവരോടെല്ലാം ഞങ്ങളുടെ മറുപടി വ്യക്തമാണ്. ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, എല്ലാ അഭ്യർത്ഥനകളും വാഷിംഗ്ടണിലേക്കാണ് പോകേണ്ടത്’ എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.


