മഹാകുംഭമേളയിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ, മധ്യപ്രദേശിൽ ഗതാഗതം നിർത്തിവച്ചതായി റിപ്പോർട്ട്
പ്രയാഗ്രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ മേഖലകളിൽ നിർത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
![roads chock as vehicle flow to Maha Kumbh Mela 2025 make 300 kilometer long traffic block 10 February 2025 roads chock as vehicle flow to Maha Kumbh Mela 2025 make 300 kilometer long traffic block 10 February 2025](https://static-gi.asianetnews.com/images/01jkq3p2jh9zgb7yb0efcz0mp4/kumbh-traffic_363x203xt.jpg)
പ്രയാഗ്രാജ്: മഹാകുംഭമേളയിലെ തിരക്കിന് പിന്നാലെ 300 കിലോമീറ്ററോളം ഗതാഗത കുരുക്ക് രൂപപ്പെട്ടതായി റിപ്പോർട്ട്. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിലേക്ക് വിശ്വാസികൾ ഒഴുകിയെത്തിയതിന് പിന്നാലെ മധ്യപ്രദേശ് പൊലീസിന് ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥയാണ് ഞായറാഴ്ചയുണ്ടായതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ്, ന്യൂസ് 18, ഫസ്റ്റ് പോസ്റ്റ്, ഡെക്കാൺ ക്രോണിക്കിൾ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രയാഗ്രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ മേഖലകളിൽ നിർത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതെന്നും മധ്യപ്രദേശിലെ കട്നി ജില്ലയിൽ പൊലീസ് വാഹനങ്ങൾ ഗതാഗതം തിങ്കളാഴ്ച വരെ നിർത്തി വയ്ക്കുന്നതായി അറിയിപ്പ് നൽകുന്ന സാഹചര്യവും ഉണ്ടായിയെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ജബൽപൂർ മേഖലയിലേക്ക് തിരിച്ച് പോയി വാഹനങ്ങൾ അവിടെ കാത്തിരിക്കാനാണ് പൊലീസ് നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഈ ട്രാഫിക് ബ്ലോക്കിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വൈറലായിട്ടുണ്ട്. എന്നാൽ ചിത്രത്തിലേതിന് സമാനമായ രീതിയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടില്ലെന്നാണ് കുംഭമേള അധികൃതർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയിൽ രണ്ട് പ്രധാന ദിവസങ്ങൾ കൂടിയാണുള്ളത്. ഫെബ്രുവരി 12 ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ. മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്നാണ് ഉത്തർ പ്രദേശ് സർക്കാർ വിശദമാക്കുന്നത്.