ദില്ലി മുഖ്യമന്ത്രി ആരാകുമെന്നതിൽ സസ്പെൻസ് തുടരുന്നു; ബിജെപിയിൽ നിര്‍ണായക ചര്‍ച്ചകള്‍, നിയമസഭ പിരിച്ചുവിട്ടു
ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ചർച്ചകൾ സജീവമാക്കി ബിജെപി. അമിത് ഷായുടെ വസതിയിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നു. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും ചർച്ചയിലുണ്ട്. അതിഷി രാജി കത്ത് നൽകിയതോടെ ലഫ്. ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട് ഉത്തരവിറക്കി
![delhi election 2025 bjp government formation Atishi Marlena resigned assembled dissolved by lieutenant governor new cm discussion delhi election 2025 bjp government formation Atishi Marlena resigned assembled dissolved by lieutenant governor new cm discussion](https://static-gi.asianetnews.com/images/01jkmqjvemj5hvv19pfrradx4m/fotojet---2025-02-09t122012.353_363x203xt.jpg)
ദില്ലി: ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ചർച്ചകൾ സജീവമാക്കി ബിജെപി. അമിത് ഷായുടെ വസതിയിൽ ഇന്ന് നിര്‍ണായക ചര്‍ച്ച നടന്നു. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും ചർച്ചയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം.ഇതിനിടെ, ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലെന ഗവർണർക്ക് രാജിക്കത്ത് നൽകി. നിലവിലെ നിയമസഭ പിരിച്ചുവിട്ട് ലഫ്. ഗവർണർ ഉത്തരവിറക്കി.
ദില്ലിയിലെ ബിജെപിയുടെ ആധികാരിക വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രിയെന്നതിൽ ആകാംക്ഷ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും ഇന്നലെ ആദ്യ ചർച്ച നടത്തി. രാവിലെ അമിത് ഷായുടെ വസതിയിൽ ജെ പി നദ്ദയും ജന സെക്രട്ടറി ബിഎൽ സന്തോഷും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും കൂടികാഴ്ച നടത്തി.
ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിലുള്ളത്. ജാട്ട് വിഭാഗത്തിൽനിന്നുള്ള വർമ്മയെ മുഖ്യമന്ത്രിയാക്കിയാൽ ഹരിയാനയിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യുപിയിലും ഇത് നേട്ടമാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ.
പർവേഷ് വർമ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ഗവർണറെയും കണ്ടു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു. അതേസമയം, മുതിർന്ന നേതാക്കളായ വിജേന്ദർ ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയർന്നുവരുന്നുണ്ട്. ആർഎസ്എസ് നേതാവായ അഭയ് മഹാവറും ചർച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാൽ രേഖ ഗുപ്ത, ശിഖ റായ് എന്നിവർക്കാണ് സാധ്യത. നിലവിൽ എംഎൽഎമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം.
മറ്റു നേതാക്കളെ പരിഗണിക്കുകയാണെങ്കിൽ മാത്രം സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയ്ക്കും, ബാൻസുരി സ്വരാജ് എംപിക്കും നറുക്ക് വീണേക്കും. ഫ്രാൻസ് - അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ പോകും മുൻപ് പ്രഖ്യാപനമുണ്ടാകും. ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കും. എൻഡിഎയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബിജെപി തീരുമാനം.
രാജ്യതലസ്ഥാനത്തെ ആര് നയിക്കും? മുഖ്യമന്ത്രി സ്ഥാനത്തേക്ക് 3 പേരുകൾ പരിഗണനയിൽ, ബിജെപിയിൽ ഇന്നും ചർച്ച തുടരും