മരണ കാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചു.

മുംബൈ : ഹിന്ദി നടി ഷെഫാലി ജാരിവാലയുടെ മരണകാരണം വാർദ്ധക്യം തടയാന്‍ ഉപയോഗിച്ച മരുന്നുകളാണോയെന്ന സംശയത്തില്‍ മുംബൈ പൊലീസ്. ഷെഫാലി പതിവായി ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെന്നും വെള്ളിയാഴ്ച്ച കുത്തിവെപ്പിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ഭര്‍ത്താവായ ബോളിവുഡ് നടന്‍ പരാഗ് ത്യാഗി പൊലീസിന് മൊഴി നൽകി. മരണ കാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചു. ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്തെന്നതിലാണ് അന്വേഷണം നടക്കുന്നത്. 

രാത്രി അന്ദേരിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട നടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെന്നാണ് ഭര്‍ത്താവും ഹിന്ദി നടനുമായ പരാഗ് ത്യാഗി പൊലീസിനെ അറിയിച്ചത്. മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ആശുപത്രിയും മുംബൈ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആശുപത്രി നല‍്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

സംഭവിച്ചത്…

പുലർച്ചെ ഒരുമണിക്കാണ് അന്ദേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പൊലീസിന് സന്ദേശമെത്തുന്നത്. നടി ഷെഫാലി ജരിവാലയെ ഭർത്താവും മുന്നു പേരും ചേർന്ന് ആശുപത്രിയിലെത്തിച്ചുവന്നും മരിച്ച നിലയിലാണ് കോണ്ടുവന്നതുമെന്നായിരുന്നു സന്ദേശം. അന്ദേരിയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ട നടിയെ ആശുപത്രിയിലെത്തിച്ചുവെന്നാണ് ഭര്‍ത്താവ് പരാഗ് ത്യാഗിയും മൂന്നു ജോലിക്കാരും നല‍്കിയിരിക്കുന്ന മൊഴി. ഫോറന്‍സിക് സംഘവും വിരളടയാളെ വിദഗ്ധരും ഷെഫാലി ജെരിവാലയുടെ വീട് പരിശോധിച്ചു. 42 കാരിയായ നടിക്ക് ആരോഗ്യപ്രശ്നങ്ങളോന്നുമില്ലെന്നാണ് നടിയുടെ ബന്ധുക്കള്‍ പോലീസിന് നല‍്കിയിരിക്കുന്ന വിവരം. വാർദ്ധക്യം തടയാന്‍ സ്ഥിരമായി മരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്ന വിവരത്തിൽ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.